ലക്‌നൗ: ഉത്തർപ്രദേശിൽ ഇസ്ലാം മതം സ്വീകരിക്കാനാവശ്യപ്പെട്ട് ഒൻപതാം ക്ലാസുകാരിയെ യുവാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കന്നൂജ് സ്വദേശി മുഹമ്മദ് സാഖ്‌ലൈനെതിരെയാണ് പെൺകുട്ടിയും കുടുംബവും പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിക്കണമെന്നും അല്ലാത്ത പക്ഷം കൊലപ്പെടുത്തുമെന്നുമായിരുന്നു ഇയാളുടെ ഭീഷണിയെന്ന് പെൺകുട്ടി പറഞ്ഞു.
ഒരു പ്രാദേശിക മാദ്ധ്യമത്തോടായിരുന്നു പെൺകുട്ടി താൻ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സാഖ്‌ലൈൻ ഇസ്ലാം മതം സ്വീകരിക്കാനും ഇതിന് ശേഷം വിവാഹം ചെയ്യാനും നിർബന്ധിച്ചിരുന്നതായി പെൺകുട്ടി വ്യക്തമാക്കി. തനിക്ക് ഇതിന് താത്പര്യമില്ലെന്ന് പലതവണ അയാളോട് പറഞ്ഞതാണ്. എന്നാൽ അപ്പോഴെല്ലാം സാഖ്‌ലൈൻ ഭീഷണിപ്പെടുത്തി. മതം മാറി വിവാഹം ചെയ്തില്ലെങ്കിൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ഭീഷണി അസഹനീയമായതോടെ വിവരം വീട്ടുകാരെ അറിയിച്ചു. ഇതേ തുടർന്ന് സാഖ്‌ലൈന്റെ വീട്ടിൽ എത്തി ഈ വിവരം പറഞ്ഞിരുന്നു. എന്നാൽ അയാളെ വിലക്കുന്നതിന് പകരം മകൻ വിവാഹം ചെയ്താൽ എന്താണ് കുഴപ്പം എന്നായിരുന്നു രക്ഷിതാക്കളുടെ മറുപടി. ഇതിന് ശേഷവും സാഖ്‌ലൈൻ ഭീഷണി തുടർന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി.
അതേസമയം മുഹമ്മദ് സാഖ്‌ലൈനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിലും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇയാൾ ഒളിവിലാണെന്നാണ് വിവരം. ഇയാളെ കണ്ടെത്തുന്നതിനായി ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Discussion about this post