ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവും കുടുംബവും 600 കോടിയുടെ അഴിമതി നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയതായി ഇഡി. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് കോഴ വാങ്ങി റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് ലാലു പ്രസാദിനെതിരായ കേസ്. ഡൽഹി, പാട്‌ന, മുംബൈ, റാഞ്ചി എന്നിവിടങ്ങളിലായി 24 സ്ഥലങ്ങളിലാണ് ഏജൻസി തിരച്ചിൽ നടത്തിയത്. തേജസ്വി യാദവിന്റെ പേരിലുള്ള ബിനാമി കമ്പനി വ്യാപകമായി സ്വത്ത് വകകൾ വാങ്ങിക്കൂട്ടിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
350 കോടി രൂപയുടെ സ്വത്തുക്കളും, ബിനാമികൾ വഴി നടത്തിയ 250 കോടി രൂപയുടെ ഇടപാടുകളുമുണ്ട്. ഡൽഹി ന്യൂ ഫ്രണ്ട്‌സ് കോളനിയിലുള്ള ബംഗ്ലാവ് വെറും നാല് ലക്ഷം രൂപയ്ക്കാണ് തേജസ്വി ഏറ്റെടുത്തത്. എന്നാൽ ഇതിന്റെ വിപണി മൂല്യം 150 കോടി രൂപയാണ്. പരിശോധനയിൽ ഒരു കോടി രൂപയുടെ കണക്കിൽ പെടാത്ത പണവും പിടിച്ചെടുത്തിട്ടുണ്ട്. 1900 യുഎസ് ഡോളർ അടക്കമുള്ള വിദേശ കറൻസികൾ, 540 ഗ്രാം സ്വർണക്കട്ടി, 1.25 കോടിയോളം വില വരുന്ന 1.5 കിലോ സ്വർണാഭരണങ്ങൾ, കുടുംബാംഗങ്ങളുടേയും ബിനാമിമാരുടേയും പേരിലുള്ള സ്വത്ത് രേഖകൾ, വിൽപന രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയടക്കമാണ് കണ്ടെത്തിയത്. ആകെ 600 കോടി രൂപയുടെ വരുമാനമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പാട്‌ന അടക്കമുള്ള സ്ഥലങ്ങളിലെ പ്രധാന ഭാഗങ്ങളിലെല്ലാം ലാലു പ്രസാദിന്റെ കുടുംബാംഗങ്ങളുടെ പേരിൽ അനധികൃതമായി ഭൂമിയുണ്ടെന്നാണ് കണ്ടെത്തൽ. ഈ സ്ഥലങ്ങളുടെ ഇന്നത്തെ വില ഏകദേശം 200 കോടിയോളം വരും. തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിലും തേജസ്വിയുടെ സഹോദരിമാരായ രാഗിണി, ചന്ദ, ഹേമ യാദവ് എന്നിവരുടെ വീടുകളിലുമാണ്ഇഡി പരിശോധന നടത്തിയത്. ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനായ ആർജെഡി എംഎൽഎ അബു ദൊജാനയുടെ വസതിയിലും യുപിയിലെ ഗാസിയാബാദിൽ ലാലു പ്രസാദ് യാദവിന്റെ മരുമകനും സമാജ്വാദി പാർട്ടി നേതാവുമായ ജിതേന്ദ്ര യാദവിന്റെ വസതിയിലും റെയ്ഡ് നടന്നു.
Discussion about this post