ജയ്പൂർ: രാജസ്ഥാൻ പോലീസ് തങ്ങളെ ക്രൂരമായി മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന ആരോപണവുമായി പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ ജവാന്മാരുടെ വിധവകൾ. സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് പോലീസുകാർ തങ്ങളെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതെന്നും ഇവർ ആരോപിച്ചു. ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവരുടെ കുടുംബാംഗങ്ങൾക്ക് ജോലിയും മറ്റ് സർക്കാർ ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് ഇവർ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
വാഗ്ദാനങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് കോൺഗ്രസ് സർക്കാരിനെതിരെ തങ്ങൾ പ്രതിഷേധിച്ചതെന്ന് സമര രംഗത്തുള്ളവർ ആരോപിച്ചു. ” സർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് രാജസ്ഥാൻ പോലീസ് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോവുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തത്. നിങ്ങൾക്ക് ഞങ്ങളെ ബഹുമാനിക്കാൻ അറിയില്ലെങ്കിലും കുഴപ്പമില്ല, ദയവ് ചെയ്ത് അപമാനിക്കരുത്. കോട്ടയുടെ അടുത്തുള്ള ഏതോ സ്ഥലത്തേക്കാണ് ബലമായി കൊണ്ടുപോയത്. അത് എവിടെയാണെന്ന് മനസിലാകുന്നില്ല. ഇപ്പോൾ ബലം പ്രയോഗിച്ച് ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ താൻ മിണ്ടാതിരിക്കുമെന്ന് കരുതേണ്ടെന്നും, അവസാന ശ്വാസം വരെ പോരാടുമെന്നും” മധുബാല എന്ന യുവതി പറഞ്ഞു.
സമരരംഗത്തുള്ള വിധവകൾക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾ കേൾക്കേണ്ടതാണെന്നും, രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരുടെ ത്യാഗത്തെ മാനിക്കണം. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു
Discussion about this post