കൊച്ചി: ബ്രഹ്മപുരത്തെ പുക അണയ്ക്കാനുള്ള ശ്രമം തുടർച്ചയായ പന്ത്രണ്ടാം ദിവസവും തുടരുന്നു. 95 ശതമാനം പ്രദേശത്തേയും തീയും പുകയും അണച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ബാക്കി ഭാഗത്തുള്ള തീ അണയ്ക്കുന്നതിനായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും അഗ്നിരക്ഷാ യൂണിറ്റുകളേയും ഇവിടെ എത്തിച്ചിട്ടുണ്ട്. ആളുകൾക്കിടയിൽ ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ യൂണിറ്റുകൾ ഇന്ന് മുതൽ വൈറ്റില മേഖലയിൽ പ്രവർത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുമാണ് സംവിധാനം.
പുക ഇപ്പോഴും ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കളമശേരി നഗരസഭകൾ, വടവുകോട്- പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രഖ്യാപിച്ച അവധി കളക്ടർ നീട്ടുകയായിരുന്നു. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ല.
ബ്രഹ്മപുരത്തെ വിഷയത്തിൽ ഹൈക്കോടതി സ്വമേഥയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി നിയോഗിച്ച വിദഗ്ധരുൾപ്പെട്ട നിരീക്ഷണ സമിതി ശനിയാഴ്ച വൈകുന്നേരം മാലിന്യ പ്ലാന്റ് സന്ദർശിച്ചിരുന്നു. ഇവരുടെ റിപ്പോർട് കോടതി ഇന്ന് പരിഗണിക്കും. തദ്ദേശ സ്വയം ഭരണ അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർ, കോർപറഷൻ സെക്രട്ടറി എന്നിവരോട് എല്ലാ സിറ്റിങ്ങിലും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post