ലൊസാഞ്ചലസ്: ഓസ്‌കറിൽ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ. ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ ദ എലഫന്റ് വിസ്പറേഴ്‌സ്’ പുരസ്‌കാരം നേടി. തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി നിർമ്മിച്ച ഡോക്യുമെന്ററിയാണിത്. കാർത്തികി ഗോൺസാൽവസ്, ഗുനീത് മോംഗ എന്നിവരാണ് ഇതിന്റെ സംവിധായകർ. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റേയും ബെല്ലിയുടേയും അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പേഴ്സിന്റെ പ്രമേയം. തമിഴിലാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസി വിഭാഗത്തിന്റെ നേർചിത്രമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ഇതാദ്യമായാണ് ഒരു സമ്പൂർണ ഇന്ത്യൻ ചിത്രത്തിന് ഓസ്‌കർ ലഭിക്കുന്നത്.
ലൊസാഞ്ചലസിലെ ഓവിയേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാരദാനച്ചടങ്ങ് നടക്കുന്നത്. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ മികച്ച അനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജെയ്മീ ലീ കർട്ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാൻ മികച്ച സഹനടനുള്ള ഓസ്‌കർ നേടി. ചിത്രം: എവരിതിങ് എവരിവേർ.
ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ എന്ന ചിത്രത്തിനാണു പുരസ്‌കാരം. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രെത്ത്‌സി’ന് പുരസ്‌കാരം നഷ്ടമായി. ഡാനിയൽ റോഹർ, ഒഡെസ്സാ റേ, ഡയൻ ബെക്കർ, മെലാനി മില്ലർ, ഷെയ്ൻ ബോറിസ് എന്നിവരുടെ ‘നവൽനി’ ആണ് ഈ വിഭാഗത്തിൽ പുരസ്‌കാരം നേടിയത്.
Discussion about this post