കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ വായുവിലെ രാസമലിനീകരണ തോത് വർധിച്ചതോടെ ഈ വർഷം ആദ്യം പെയ്യുന്ന വേനൽമഴയിൽ രാസപദാർത്ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്ന് മുന്നറിയിപ്പ്. ഡിസംബറിന് ശേഷം വായുവിന്റെ ഗുണനിലവാരം കൊച്ചിയിൽ ഏറ്റവും മോശം സ്ഥിതിയിലാണ്. 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നു. രാസബാഷ്പ സൂക്ഷ്മകണികളുടെ അളവ് 300 പോയിന്റ് കടന്ന് നിൽക്കുമ്പോഴാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തം ഉണ്ടായത്.
ഇതോടെ രാസമലിനീകരണം ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലേക്ക് കൂടി വ്യാപിച്ചു. സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാർബൺ എന്നിവയുടെ സാന്നിദ്ധ്യം കൂടുതലുളള പിഎം10 കരിമാലിന്യത്തിന്റെ അളവും വർധിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്‌സൈഡ് (NO2), സൾഫർ ഡയോക്‌സൈഡ് (SO2) എന്നിവയുടെ അളവും വർധിക്കുന്നതായി സിപിസിബി രാസമാപിനികൾ നൽകുന്ന ഡേറ്റയിലുണ്ട്. ഇതോടെ ആദ്യ വേനൽമഴയിൽ സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവ് വർധിക്കാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ജാഗ്രത പുലർത്തിയില്ലെങ്കിൽ മനുഷ്യർക്കും ജീവജാലങ്ങൾക്കുമെല്ലാം തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലും അടക്കമുള്ള ത്വക് രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എറണാകുളത്തേയും സമീപജില്ലകളിലേയും ശുദ്ധജല സ്രോതസ്സുകളേയും ജലാശയങ്ങളിലെ മത്സ്യസമ്പത്തിനേയും പുതുമഴ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Discussion about this post