ആലപ്പുഴ: ദോശയ്‌ക്കൊപ്പം കഞ്ചാവ് വിറ്റ യുവാവ്, ഐസ്‌ക്രീമിനൊപ്പം കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. ആലപ്പുഴ ചാരുംമൂട്ടിൽ ഗുണ്ടാത്തലവനും ലഹരിമൊത്ത വ്യാപാരിയുമായി ഷൈജു ഖാനും കൂട്ടാളിയുമാണ് പോലീസിന്റെ പിടിയിലായത്. രണ്ടു കിലോയോളം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപ്പവ നടത്തി വരികയായിരുന്നു ഷൈജു ഖാനും സംഘവും. ചാരൂരും മൂട് എസ് സ്വകയർ ബാറിന് സമീപത്തായിരുന്നു ഇയാളുടെ കട. നാല് ദോശയും ചമ്മന്തിയും സാമ്പാറുമടങ്ങിയ പാഴ്‌സലിന് ഇയാൾ അഞ്ഞൂറ് രൂപയായിരുന്നു ഇടാക്കിയിരുന്നത്. എന്നിട്ടും കടയിൽ തിരക്കോട് തിരക്കായിരുന്നു. ഇതിന് പിന്നിലെ രഹസ്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. വിവിധ ഭാഷാ തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു കഞ്ചാവ് വിൽപ്പന.
ഷൈജു ഖാനിൽ നിന്ന് കഞ്ചാവ് വാങ്ങിയ ഒരാളെ മാവേലിക്കരയിൽ നിന്ന് എക്‌സൈസ് പിടികൂടിയതോടെയാണ് കള്ളിപ്പൊളിഞ്ഞത്. തട്ടുകട പൊളിച്ച് ഒളിവിൽ പോയ ഷൈജുഖാൻ കഞ്ചാവ് വിൽപ്പനയ്ക്കായി മറ്റ് മാർഗങ്ങൾ തേടി. അങ്ങനെയാണ് ശൂരനാടുള്ള ഐസ്‌ക്രീം കച്ചവടക്കാരനായ ഗോപകുമാറിനെ പരിചയപ്പെട്ടത്.
ഇയാളോടൊപ്പം ചേർന്ന് ഉത്സവപ്പറമ്പിൽ ഐസ്‌ക്രീം വിൽപ്പനയുടെ മറവിൽ കഞ്ചാവ് വിതരണം ചെയ്യുകയായിരുന്നു. ഇത്തരത്തിൽ കഞ്ചാവ് വിൽക്കാൻ പോകുന്ന വഴിക്കാണ് പ്രതികൾ പോലീസിന്റെ വലയിലായത്. ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകുന്ന ഇയാൾ ലഹരിക്കടിമകളായ യുവാക്കളെ ഗുണ്ടാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളും സ്‌കൂൾ കുട്ടികളും ഇയാളുടെ ലഹരിസംഘത്തിലെ കണ്ണികളാണെന്നാണ് വിവരം.
Discussion about this post