ന്യൂഡൽഹി: അപൂർവ്വ ശസ്ത്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ച് എംയിസ്. ഗർഭസ്ഥശിശുവിന്റെ ഹൃദയശസ്ത്രക്രിയയാണ് കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോക്ടർമാരെ കേന്ദ്രആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു.
ഗർഭസ്ഥശിശുവിന്റെ മുന്തിരി വലിപ്പത്തിലുള്ള ഹൃദയത്തിലെ വാൽവിന്റെ തടസ്സമാണ് 90 സെക്കൻഡുകൾ കൊണ്ട് ഡോക്ടർമാർ നീക്കിയത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ സംഘത്തിന് മെഡിക്കൽ ലോകത്ത് നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
മൂന്ന് തവണ ഗർഭം അലസിയ 28 കാരിയാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി എയിംസിലെ ഡോക്ടർമാരെ സമീപിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയത്തിന് പ്രശ്‌നമുള്ളതായി കണ്ടെത്തി. മാതാപിതാക്കളെ വിവരം ധരിപ്പിച്ചതോടെ അവർ ശസ്ത്രക്രിയയ്ക്ക് സമ്മതം മൂളുകയായിരുന്നു.
കുഞ്ഞ് അമ്മയുടെ വയറ്റിൽ ആയിരിക്കുമ്പോൾ തന്നെ ചില തരത്തിലുള്ള ഗുരുതരമായ ഹൃദ്രോഗങ്ങൾ കണ്ടുപിടിക്കാൻ കഴിയും. ചിലപ്പോൾ, ഗർഭപാത്രത്തിൽ വച്ച് തന്നെ ചികിത്സിക്കുന്നത്, ജനനത്തിനു ശേഷമുള്ള കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും സാധാരണ ജീവിതത്തിന് സഹായകരമാവുകയും ചെയ്യും.
ഞങ്ങൾ അമ്മയുടെ വയറിലൂടെ കുഞ്ഞിന്റെ ഹൃദയത്തിലേക്ക് ഒരു സൂചി കയറ്റി, തുടർന്ന്, ഒരു ബലൂൺ കത്തീറ്റർ ഉപയോഗിച്ച്, രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ തടസ്സപ്പെട്ട വാൽവ് തുറന്നു. കുഞ്ഞിന്റെ ഹൃദയം മെച്ചപ്പെടുമെന്നും ഹൃദ്രോഗം കുറയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഡോക്ടർമാർ പ്രതികരിച്ചു.
Discussion about this post