അഹമ്മദാബാദ്: മസ്ജിദുകളിൽ ലൗഡ് സ്പീക്കറുകളുടെ ഉപയോഗം നിരോധിക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനോട് അഭിപ്രായം തേടി ഗുജറാത്ത് ഹൈക്കോടതി. അടുത്ത മാസം 12 നുള്ളിൽ അഭിപ്രായം അറിയിക്കാനാണ് നിർദ്ദേശം. ഇതിന് ശേഷം ഹർജി കോടതി വീണ്ടും പരിഗണിക്കും.
ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതിയ്ക്ക് ലഭിച്ചിട്ടുള്ളത്. ബജ്രംഗ്ദൾ ഗാന്ധിനഗർ ജില്ലാ അദ്ധ്യക്ഷൻ ശക്തികാന്ത് ശുക്ല, ഗാന്ധിനഗർ സ്വദേശിയായ ധർമ്മേന്ദ്ര പ്രജാപതി എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ആയിരുന്നു ഇവർ ഹർജി നൽകിയത്. മസ്ജിദിൽ നിന്നുമുള്ള ശബ്ദം ആളുകൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ധർമ്മേന്ദ്രയുടെ ആശുപത്രിയ്ക്ക് തൊട്ടടുത്താണ് മസ്ജിദ്. അധികം ആരും എത്താത്ത മസ്ജിദിൽ ഉച്ചഭാഷിണിയിലൂടെ വലിയ ഉച്ചത്തിലാണ് ആസാൻ പ്രാർത്ഥന ചൊല്ലുക. ഇത് കിടപ്പ് രോഗികൾക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹർജി നൽകിയത്. എന്നാൽ ഇതിന് പിന്നാലെ ഒരു വിഭാഗം ഭീഷണിയുമായി രംഗത്ത് എത്തി. ഇതോടെ ഈ ഹർജി പിൻവലിച്ച് ശക്തികാന്ത് ശുക്ലയുടെ ഹർജിയിൽ കക്ഷി ചേരണമെന്ന ആവശ്യം അദ്ദേഹം കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതോടെയാണ് വിഷയത്തിൽ സർക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞത്.
ജസ്റ്റിസ് എ.ജെ ദേശായി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സർക്കാരിന്റെ അഭിപ്രായം ലഭിച്ച ശേഷം ഹർജി 12 ന് ശേഷം പരിഗണിക്കും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ഹൈക്കോടതികൾ മസ്ജിദിലെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ച് ഉത്തരവിട്ടിരുന്നു. ഈ മാതൃക ഗുജറാത്ത് ഹൈക്കോടതിയും സ്വീകരിക്കുമെന്നാണ് സൂചന.
Discussion about this post