കൊച്ചി: കംസവധം കഥകളിയിൽ പരാമർശിക്കാതെ പോയ ഭാഗങ്ങൾ ഉൾപ്പെടുത്തിയും ഹ്രസ്വമായി പറഞ്ഞു പോയ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ വിശദമാക്കിയും ചിട്ടപ്പെടുത്തിയ കംസ ജനാർദ്ദനം കഥകളി ആസ്വാദകരുടെ പ്രശംസ നേടുന്നു. പാലക്കാട് പേരൂർ, ഗാന്ധി സേവാ സദനം കഥകളി അക്കാഡമി തൃപ്പൂണിത്തുറയിൽ അടുത്തയിടെ അവതരിപ്പിച്ച കംസ ജനാർദ്ദനം കഥകളിക്ക് മികച്ച പ്രതികരണമാണ് ആസ്വാദകരുടെയും നിരൂപകരുടെയും കഥകളി പണ്ഡിതന്മാരുടെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
പ്രതിമാസ പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ കഥകളി കേന്ദ്രമാണ് കംസ ജനാർദ്ദനം അരങ്ങിലെത്തിച്ചത്. മകനാൽ തടവിലാക്കപ്പെട്ട കംസന്റെ പിതാവ് ഉഗ്രസേനന്റെ നിസ്സഹായത, തടവറയിൽ ജനിച്ച സ്വന്തം കുഞ്ഞുങ്ങളെ കംസൻ നിഷ്കരുണം വധിക്കുന്നത് കാണേണ്ടി വരുന്ന വസുദേവരുടെയും ദേവകിയുടെയും ദുഃഖം, അഷ്ടമ സന്താനമായി ഭഗവാൻ കൃഷ്ണൻ അവതരിക്കുന്നതിന് മുൻപുള്ള വസുദേവ- ദേവകിമാരുടെ മാനസികാവസ്ഥ എന്നിവ വിശദമായി കംസ ജനാർദ്ദനത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ആസ്വാദകരെ ആവേശഭരിതരാക്കുവാനും കലാകാരന്മാർക്ക് മികവോടെ വേദി കൈയ്യടക്കാനും ആവശ്യമായ വിഭവങ്ങളോടെയാണ് കംസ ജനാർദ്ദനം ആട്ടക്കഥ തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. കംസൻ നിറഞ്ഞാടുന്ന കംസ ജനാർദ്ദനത്തിൽ, വസുദേവരുടെയും ദേവകിയുടെയും വേദന അനുവാചകരുടെ കണ്ണ് നനയിക്കുന്നതാണ്. തടവറയിൽ കഴിയുന്ന ദമ്പതിമാർക്ക് മഹാവിഷ്ണു നൽകുന്ന ദർശന സായൂജ്യവും ആശ്വാസ വചസ്സുകളും ആവേശകരവും ആനന്ദ ദായകവുമാണ്. സ്വന്തം അനന്തരവനായ കൃഷ്ണനാൽ വധിക്കപ്പെടുന്ന കംസന്റെ വ്യത്യസ്തമായ ഭാവങ്ങളും കംസ ജനാർദ്ദനത്തെ ആകർഷകമാക്കുന്നു. കഥാന്ത്യത്തിൽ, കംസവധ സമയത്ത് മാത്രമാണ് വേദിയിൽ പ്രത്യക്ഷനാകുന്നതെങ്കിലും, കഥയിലുടനീളം ദിവ്യസാന്നിദ്ധ്യമായി ഭഗവാൻ ശ്രീകൃഷ്ണൻ നിറഞ്ഞു നിൽക്കുന്നു.
കംസവധത്തിന്റെ കഥാതന്തു തന്നെയാണ് കംസ ജനാർദ്ദനവും പിന്തുടരുന്നത്. കലാഭംഗി ഒട്ടും ചോരാതെ കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ വേദിയിലെത്തിക്കാൻ രചയിതാവും ഗാനരചയിതാവും ഗായകനും സംവിധായകനുമായ സദനം കെ ഹരികുമാറിന് സാധിച്ചിരിക്കുന്നുവെന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തുന്നു. ഭാഗവതത്തിൽ വിവരിച്ചിരിക്കുന്ന വസുദേവരുടെയും ദേവകിയുടെയും ഉഗ്രസേനന്റെയും മനോവ്യഥകൾക്കാണ് അദ്ദേഹം കംസ ജനാർദ്ദനത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്.
ഇന്നും സമൂഹത്തിൽ ഒരു വിപത്തായി നടമാടുന്ന ശിശുഹത്യ എന്ന മഹാപാപത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് കംസ ജനാർദ്ദനത്തിന്റെ സമകാലിക പ്രസക്തി. ദേവകിയുടെ അഷ്ടമ സന്താനത്താൽ വധിക്കപ്പെടുമെന്ന അശരീരി ഭയന്ന് കംസൻ കൊന്നൊടുക്കുന്ന നിഷകളങ്കമായ കുരുന്ന് ജീവനുകളുടെ പിടച്ചിലുകളും കംസ ജനാർദ്ദനത്തെ ഹൃദയസ്പർശിയായ അനുഭവമാക്കി മാറ്റുന്നു.
21 ആട്ടക്കഥകളുടെ കർത്താവായ ഡോക്ടർ ഹരികുമാർ, കൊവിഡ് കാലഘട്ടത്തിന് മുൻപ് ചിട്ടപ്പെടുത്തിയ ആട്ടക്കഥയാണ് കംസ ജനാർദ്ദനം. അർജുനന് ലഭിക്കുന്ന ഉർവശീ ശാപത്തിന്റെ കഥ പറയുന്ന ശാപമോചനമാണ് അദ്ദേഹത്തിന്റെ ആദ്യ രചന. അഭിമന്യു, ശിഖണ്ഡി, ഏകലവ്യൻ, ദാരികൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആട്ടക്കഥകൾ രചിച്ചിട്ടുള്ള സദനം ഹരികുമാർ, ജൂലിയസ് സീസറെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച ‘ചാരുദത്തൻ‘ ആട്ടപ്രേമികൾക്ക് വേറിട്ട ആസ്വാദ്യാനുഭവം സമ്മാനിച്ച ആട്ടക്കഥയായിരുന്നു.
Discussion about this post