ഇടുക്കി തൊടുപുഴയിൽ വൻ ലഹരിമരുന്ന് ശേഖരവുമായി ഡി വൈ എഫ് ഐ പ്രാദേശിക നേതാവടക്കം നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു തൊടുപുഴ ഇടവെട്ടിയിൽ ഇന്ന് പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം പിടിയിലായത്. ഡി വൈ എഫ് ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ്, ഇയാളുടെ സുഹൃത്തുക്കളായ ആഷിക്, നിഹാൻ, ആർഷിദ് എന്നിവരാണ് പോലീസിന്റെ വലയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന് 18.18 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. ലഹരിമരുന്ന് കടത്താനും വിൽപനയ്ക്കുമായി സംഘം ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ പ്രധാന പ്രതി ടി.എസ്. ഷിയാസ് മുൻപ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.
യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ രാസലഹരി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലഹരി ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, ഇവർക്ക് എവിടെ നിന്നാണ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ലഭിച്ചതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.












