സി.എം.ആർ.എൽ. – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ റെയ്ഡുകളിൽ ശക്തമായ പ്രതികരണവുമായി മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തി ഓടിക്കാമെന്ന് ആരും കരുതേണ്ടെന്നും, തല പോയാലും ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടെ സിപിഎം – ഡിവൈഎഫ്ഐ നേതാക്കളുടെയും റിയാസിന്റെ സഹപാഠികളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി എട്ടോളം കേന്ദ്രങ്ങളിലാണ് കേന്ദ്രസേനയുടെ കാവലോടെ ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
റെയ്ഡ് നടന്ന ഒരിടത്തുനിന്നും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ ഇഡിക്ക് സാധിച്ചിട്ടില്ലെന്ന് റിയാസ് ചൂണ്ടിക്കാട്ടി. ഒന്നും ഒളിച്ചുവെച്ചല്ല ഭാര്യ വീണ ബിസിനസ് ആരംഭിച്ചതെന്നും, ബിസിനസ് ചെയ്യരുതെന്ന് ആർക്കും ഭരണഘടനാപരമായി പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബ പശ്ചാത്തലവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് സർക്കാരിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിച്ചെങ്കിൽ മാത്രമേ തെറ്റാകുന്നുള്ളൂ എന്നും അത് ആർക്കും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കോളേജ് കാലം മുതലുള്ള സുഹൃത്തുക്കൾ നിയമപരമായും മാന്യമായുമാണ് ബിസിനസ് ചെയ്യുന്നത്. ഒരു പുകമറ സൃഷ്ടിച്ച് സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ഏജൻസികളുടെ ശ്രമം. അന്വേഷണം നടന്നതുകൊണ്ട് മാത്രം ആരുമായുള്ള വ്യക്തിബന്ധങ്ങളും അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കിയ റിയാസ്, അന്വേഷണങ്ങളെ ഭയന്ന് കോൺഗ്രസിൽ നിന്ന് ചിലർ ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും തങ്ങൾ അത്തരം ഭീഷണികൾക്ക് വഴങ്ങുന്നവരല്ലെന്ന് വ്യക്തമാക്കി. ഒരു രാഷ്ട്രീയ നേതാവിന്റെ മകളോ ഭാര്യയോ ആയതുകൊണ്ട് സ്വന്തം കഴിവിൽ ബിസിനസ് ചെയ്യരുതെന്ന് പറയുന്നത് തെറ്റാണെന്നും, ഭർത്താവെന്ന നിലയിൽ വീണയ്ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എക്സാലോജിക് കമ്പനി ഡയറക്ടർ ടി. വീണയുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് മുൻപ് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കോഴിക്കോട് കേന്ദ്രീകരിച്ച് ഇഡി പുതിയ ഘട്ട പരിശോധനകൾ നടത്തിയത്.









