ന്യൂഡൽഹി : വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് എല്ലാവരും തരിച്ചറിയണമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ആത്മീയമായ പല സത്യങ്ങളും തിരിച്ചറിയാൻ ആളുകൾ വിവിധ തരത്തിലുള്ള പാതകളാണ് തിരഞ്ഞെടുത്തത്. സംഘർഷസമയങ്ങളിൽ ഈ ധാരണയാണ് ലോകത്തിന് ആവശ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സാമവേദത്തിന്റെ ഉറുദു വിവർത്തനത്തിന്റെ പ്രകാശന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത ആരാധനാ രീതികളുണ്ടാകാം, എന്നാൽ മനസ്സിലാക്കേണ്ടത് ലക്ഷ്യം ഒന്നുതന്നെയാണ് എന്നാണ്. മാർഗം വ്യത്യസ്തമായെന്ന് പറഞ്ഞ് ആരും പ്രശ്‌നത്തിന് നിൽക്കരുത്. ഇതാണ് ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് കാണിച്ചുകൊടുക്കേണ്ട സന്ദേശം എന്നും സർസംഘചാലക് പറഞ്ഞു.
ഒരേ സത്യം പല ആളുകൾക്ക് പലവിധത്തിൽ മനസ്സിലാക്കാൻ കഴിയും. എല്ലാവരെയും നയിക്കുന്നയാൾ വിവിധ പേരുകളിലാണ് അറിയപ്പെടുന്നതെന്ന് മതസൗഹാർദത്തിന്റെ ആവശ്യകത അടിവരയിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.
”ആളുകൾക്ക് വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ച് ഒരു പർവതത്തിന്റെ മുകളിൽ എത്താം. മറ്റുള്ളവർ തെറ്റായ വഴി സ്വീകരിച്ചുവെന്ന് അവർ വിശ്വസിക്കുമെങ്കിലും, എല്ലാവരും ഒരേ ലക്ഷ്യത്തിലേക്കാണ് കയറുന്നത് എന്ന് മുകളിലുള്ള ഒരാൾക്ക് കാണാൻ കഴിയും” അദ്ദേഹം പറഞ്ഞു.
Discussion about this post