മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടാം ജയം. ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനാണ് ബാംഗ്ലൂർ ഗുജറാത്തിനെ തകർത്തത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തു. തകർപ്പൻ ഫോമിൽ കളിക്കുന്ന വോൾവാർട്ട് 68 റൺസും ഗാർഡ്നർ 41 റൺസും നേടി. മേഘന 31 റൺസെടുത്തു. ബാംഗ്ലൂരിന് വേണ്ടി ശ്രേയങ്ക പാട്ടീൽ 2 വിക്കറ്റും പ്രീതി ബോസും ഡിവൈനെയും ഓരോ വിക്കറ്റുകളും വീഴ്ത്തി.
മറുപടിയായി സോഫി ഡിവൈനെയുടെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തിൽ 15.3 ഓവറിൽ ബാംഗ്ലൂർ ലക്ഷ്യം മറികടന്നു. 8 സിക്സറുകളുടെയും 9 ബൗണ്ടറികളുടെയും അകമ്പടിയോടെ 36 പന്തിൽ ഡിവൈനെ 99 റൺസെടുത്തു. അർഹിക്കുന്ന സെഞ്ച്വറിക്ക് ഒരു റൺ അകലെ കിം ഗാർത്തിന്റെ പന്തിൽ അശ്വനി കുമാരി പിടിച്ച് ഡിവൈനെ പുറത്താകുകയായിരുന്നു. ക്യാപ്ടൻ സ്മൃതി മന്ഥാന 37 റൺസെടുത്തപ്പോൾ 22 റൺസെടുത്ത ഹീതർ നൈറ്റും 19 റൺസെടുത്ത എലീസെ പെറിയും ചേർത്ത് സുരക്ഷിതമായി ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ 56 പന്തിൽ ബാംഗ്ലൂർ അടിച്ചു കൂട്ടിയ 125 റൺസ് മത്സരത്തിൽ നിർണായകമായി.
Discussion about this post