പാലക്കാട് : വീട്ടിൽ നിന്ന് കാണാതായ സ്വർണമാല കണ്ടെത്തിയത് വളർത്തുനായയുടെ വയറ്റിൽ നിന്ന്. ഒലവക്കോട് ആണ് സംഭവം. ആണ്ടിമഠം സ്വദേശി കെ.പി.കൃഷ്ണദാസിന്റെ ഭാര്യ ബേബി കൃഷ്ണയുടെ സ്വർണമാലയാണ് കാണാതായത്. ഇത് ഇവരുടെ വീട്ടിലെ വളർത്തുനായയായ ‘ഗോൾഡൻ റിട്രീവർ’ ഇനത്തിൽപ്പെട്ട ‘ഡെയ്‌സിയുടെ’ വയറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപാണ് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മാല കാണാതായത്. വീടിന് ഉള്ളിലും സമീപത്തുമെല്ലാം ഇവർ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. മാല നഷ്ടപ്പെട്ടുവെന്ന് കരുതിയിരിക്കുമ്പോഴാണ് വളർത്തുനായയായ ഡെയ്‌സി പെൻസിൽ തിന്നുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ സംശയം തോന്നിയ വീട്ടുകാർ ഡെയ്‌സിയെ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തു. അപ്പോഴാണ് സ്വർണമാല വയറ്റിൽ കിടക്കുന്നതായി കണ്ടെത്തയിത്. ഇത് സ്വാഭാവികമായി പുറത്ത് വന്നില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെ വീട്ടുകാരും ആശങ്കയിലായി.
തുടർന്ന് ഡെയ്‌സിക്ക് ഇവർ ബ്രെഡും പഴവുമൊക്കെ നൽകി. എന്നാൽ മാല പുറത്തുവന്നില്ല. അതോടെ വീണ്ടും ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തു. മാല പുറത്തേക്ക് വരാനുളള സാഹചര്യത്തിലാണെന്ന് ഡോക്ടർ പറഞ്ഞതോടെ കുടുംബത്തിന് ആശ്വാസമായി.
മൂന്നാം ദിവസം മാല ഡെയ്‌സിയുടെ വയറ്റിൽ നിന്ന് പുറത്തേക്ക് വന്നു. ഡെയ്സിയുടെ ജീവന് അപകടമൊന്നും പറ്റാത്തതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ. നായയുടെ വയറ്റിൽ ദിവസങ്ങളോളം കിടന്നതിനാൽ രാസപ്രവർത്തനംമൂലം ചെറിയ രീതിയിൽ നിറവ്യത്യാസം ഉണ്ടായിട്ടുണ്ട്. എന്നാൽ മാലയ്ക്ക് മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
Discussion about this post