ന്യൂഡൽഹി: പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതായുള്ള വെളിപ്പെടുത്തലിൽ അന്വേഷണം ആരംഭിച്ച ഡൽഹി പോലീസിന് മൊഴി രേഖാമൂലം നൽകി രാഹുൽ ഗാന്ധി. നാല് പേജുള്ള മൊഴിയാണ് നൽകിയിരിക്കുന്നത്. ഇതിൽ ഡൽഹി പോലീസിന്റെ ദ്രുത തിയിലുള്ള നീക്കത്തെ അദ്ദേഹം ചോദ്യം ചെയ്യുകയും, വിശദമായ മൊഴി നൽകാൻ സാവകാശം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം തന്നെ കാണാൻ എത്തിയപ്പോൾ ഒരാഴ്ച സമയം വേണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും തന്നെ കാണാൻ എത്തി. താൻ 4000 കിലോ മീറ്റർ ദൂരം ഏകദേശം 140 ദിവസം നടന്നതാണ്. ഈ പെൺകുട്ടിയെ എവിടെവച്ചാണ് കണ്ടത് എന്ന് മറന്നുപോയി. ധാരാളം ആളുകളെ കണ്ടതല്ലേ താൻ. ഒരാളെ മാത്രം ഓർത്തിരിക്കുന്നത് എങ്ങനെയാണ്. വിശദാംശങ്ങൾ ശേഖരിക്കാൻ അൽപ്പം സമയം കൂടി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരമൊരു യാത്ര സംഘടിപ്പിച്ച ഭരണകക്ഷി നേതാവിനോട് നിങ്ങൾ ഇത് പോലെ ചെയ്യുമോ?. പോലീസിന് ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് കരുതുന്നില്ല. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുമെന്നും മറുപടിയിൽ പറയുന്നുണ്ട്.
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ ആയിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ. ഭാരത് ജോഡോ യാത്രയ്ക്കിടെ രണ്ട് യുവതികൾ തന്നെ കാണാൻ വന്നുവെന്നും അവർ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിയെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പോലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തിയിരുന്നു. എന്നാൽ ഇവരെ കാണാൻ അദ്ദേഹം വിസമ്മതിച്ചു. രണ്ട് മണിക്കൂറോളം വസതിയ്ക്ക് മുൻപിൽ കാത്ത് നിന്ന പോലീസ് സംഘം മൊഴി രേഖപ്പെടുത്താതെ നോട്ടീസ് നൽകി അവിടെ നിന്നും പോകുകയായിരുന്നു.
Discussion about this post