ശ്രീനഗർ:ജമ്മു കശ്മീരിലെ ടുലിപ് ഗാർഡൻ വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകി. ഞായറാഴ്ച ലഫ്. ഗവർണർ മനോജ് സിൻഹയാണ് ശ്രീനഗറിലെ ഗാർഡൻ തുറന്ന് നൽകിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ ആണ് ശ്രീനഗറിലേത്.
രാവിലെ നടന്ന പരിപാടിയിൽ ആയിരുന്നു മനോജ് സിൻഹ ഗാർഡൻ തുറന്ന് നൽകിയത്. പരിപാടിയിൽ യുഎഇയിൽ നിന്നുള്ള വ്യാപാരികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ആദ്യ ദിനം തന്നെ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തിയത്. വരും ദിവസങ്ങളിലും ഇവിടേയ്ക്കുള്ള ആളുകളുടെ ഒഴുക്ക് തുടരും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ആറ് മാസമായി ഗാർഡൻ പൊതുജനങ്ങൾക്ക് തുറന്നു നൽകുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഉദ്യോഗസ്ഥർ.
68 തരത്തിലുള്ള 16 ലക്ഷം ടുലിപാണ് ഗാർഡനിൽ വിരിഞ്ഞിട്ടുള്ളത്. ഇതേ സ്ഥാനത്ത് കഴിഞ്ഞ വർഷം 15 ലക്ഷം പൂക്കളാണ് വിരിഞ്ഞത്. ടുലിപ് പൂക്കൾക്ക് പുറമേ ഗാർഡനിൽ മറ്റ് ആകർഷണങ്ങളും ഉണ്ട്. ചെടികൾക്കിടയിലെ വെള്ളച്ചാട്ടമാണ് ഇതിലൊന്ന്. ഇത് വഴി പൂക്കൾക്കും ആവശ്യമായ വെള്ളം ലഭിക്കുന്നു. ഇതിന് പുറമേ ഫൗണ്ടനുകളും സ്ഥാപിച്ചിട്ടുണ്ട്. കശ്മീർ താഴ്‌വരയിൽ സമതലത്തിൽ നിന്നും 5,600 അടി ഉയരത്തിലാണ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ശ്രീനഗറിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന് കൂടിയാണ് ഈ ഗാർഡൻ.
Discussion about this post