ഗതാഗതക്കുരുക്കിൽ പെട്ട് പരീക്ഷ മുടങ്ങുമെന്ന് ഭയന്ന് പോലീസ് സ്‌റ്റേഷനിലേക്ക് ഓടിയെത്തിയ പെൺകുട്ടികളെ സുരക്ഷിതമായി പരീക്ഷാ ഹാളിലെത്തിച്ച് കേരള പോലീസ്. വണ്ടിത്താവളം കെകെഎം ഹയർ സെക്കൻഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം പ്ലസ് വൺ വിദ്യാർഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണു കൊല്ലങ്കോട് പോലീസ് സമയത്തു സ്‌കൂളിലെത്തിച്ചത്. കേരള പോലീസ് തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തുടർന്ന് പോലീസിന് പ്രശംസയുമായി നിരവധി പേർ രംഗത്തെത്തി.
കൊല്ലങ്കോ് നിന്നു വടവന്നൂർ വഴി വണ്ടിത്താവളത്തേക്ക് പോകുന്ന സ്വകാര്യ ബസിലാണ് കുട്ടികൾ കയറിയത്. ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ആലമ്പള്ളം ചപ്പാത്തിൽ ഗതാഗതതടസ്സമുണ്ടായി. ഗുഡ്‌സ് ഓട്ടോ കേടുവന്ന് ചപ്പാത്തിൽ കുരുങ്ങിയതായിരുന്നു പ്രശ്‌നം. കൃത്യസമയത്തു സ്‌കൂളിൽ എത്തിക്കാൻ കഴിയില്ലെന്ന് ബസുകാർ അറിയിച്ചതോടെ പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. ടാക്‌സിയിൽ കയറിപ്പോകാൻ ഇവരുടെ കൈയ്യിൽ പണമില്ലായിരുന്നു.
ഇതോടെയാണ് കുട്ടികൾ കരഞ്ഞുകൊണ്ട് ഓടിക്കിതച്ച് കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് കുട്ടികളെ സമയത്ത് എത്തിക്കാമെന്ന് പോലീസ് തന്നെ സ്‌കൂളിൽ അറിയിച്ചു. ഉടനെ തന്നെ പോലീസ് വാഹനത്തിൽ മൂന്ന് പേരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തിച്ചു. അദ്ധ്യാപകരെ കണ്ട് വിവരമറിയിച്ചു കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണ് പോലീസ് മടങ്ങിയത്.
Discussion about this post