ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗങ്ങളും ക്രൈസ്തവ സമൂഹവും സുരക്ഷിത വോട്ട് ബാങ്ക് ആണെന്ന വിചാരമായിരുന്നു സിപിഎമ്മിനും കോൺഗ്രസിനും ഇതുവരെ ഉണ്ടായിരുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോടെ അതിന് ഇളക്കം തട്ടി. അതുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന സിപിഎം ഉൾപ്പെടെ ബിഷപ്പിനെതിരെ രംഗത്തെത്തിയതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ബിജെപി ദേശീയ വക്താവ് ടോം വടക്കൻ, മുൻ കേന്ദ്ര മന്ത്രി കെ.ജെ.അൽഫോൻസ് കണ്ണന്താനം എന്നിവർക്കൊപ്പമാണ് ബിജെപി ആസ്ഥാനത്ത് വി മുരളീധരൻ വാർത്താസമ്മേളനം നടത്തിയത്. നാർക്കോട്ടിക് ജിഹാദ് എന്ന പരാമർശം നടത്തിയ പാല ബിഷപ്പിനെതിരെയും ഇതേ സമീപനം തന്നെയാണ് ഉണ്ടായതെന്ന് വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികളെ എല്ലായ്‌പോഴും അവരുടെ വോട്ട് ബാങ്കുകളായി നിലനിർത്താൻ മാത്രമാണ് ഇവർക്ക് താൽപര്യം.
നേരിട്ടല്ലാതെയാണെങ്കിൽ പോലും കേന്ദ്രസർക്കാരിനെ പിന്തുണച്ച് എന്തെങ്കിലും പറഞ്ഞാൽ ക്രൈസ്തവ പുരോഹിതൻമാരെ വേട്ടയാടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അവരുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണിതെന്നും വി മുരളീധരൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊളളുന്നവരെന്ന് സിപിഎമ്മും കോൺഗ്രസും അവകാശപ്പെടുന്നതിനിടെയാണ് ബിഷപ്പിനെതിരെ വിമർശനം നടത്തുന്നത്.
സിപിഎമ്മും കോൺഗ്രസും സ്വീകരിക്കുന്ന ഇരട്ടത്താപ്പിന് തെളിവാണിത്. അവരുടെ ആശങ്ക കർഷകരെക്കുറിച്ച് അല്ലെന്നും വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണെന്നുമാണ് ഇത് തെളിയിക്കുന്നത്. കേരളത്തിൽ മലയോര കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നവരെ പിന്തുണയ്ക്കുമെന്ന് ബിഷപ്പ് പറഞ്ഞപ്പോ അത് സിപിഎം ആണെങ്കിൽ പിന്തുണയ്ക്കാം കോൺഗ്രസ് ആണെങ്കിൽ പിന്തുണയ്ക്കാം ബിജെപി ആണെങ്കിൽ വേണ്ട എന്ന സമീപനത്തെയാണ് തുറന്നുകാട്ടുന്നതെന്ന് വി. മുരളീധരൻ പറഞ്ഞു.
വസ്തുതകൾ തുറന്നുപറയുന്ന മതപുരോഹിതൻമാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സമീപനമാണ്. പാലാ ബിഷപ്പായാലും തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പിനെതിരെ ആയാലും ഇതേ സമീപനം തന്നെയാണ് നടത്തുന്നതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
Discussion about this post