ന്യൂഡൽഹി: രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരവാദി ആക്രമണങ്ങൾ ഗണ്യമായി കുറയുന്നുവെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരവാദി ആക്രമണങ്ങളിൽ 77 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരവാദി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ 90 ശതമാനത്തിന്റെ കുറവ് വന്നതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞു.
2010ൽ രാജ്യത്തെ 96 ജില്ലകളിലെ 465 പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ ആക്രമണം നടത്തിയത്. എന്നാൽ 2022ൽ 45 ജില്ലകളിലെ 176 പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദി ആക്രമണങ്ങൾ നടന്നത്. 2010ൽ 1005 പേരാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 2022ലാകട്ടെ 98 പേരാണ് കൊല്ലപ്പെട്ടത്.
കമ്മ്യൂണിസ്റ്റ് ഭീകരവാദ ആശയങ്ങൾ യുവാക്കളിലേക്ക് എത്തിക്കുന്ന നക്സൽ ചിന്തകന്മാരെയും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് ഈ കാലയളവിൽ കാര്യമായി സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും യുവാക്കളെ കമ്മ്യൂണിസ്റ്റ് ഭീകരവാദ പാതയിലേക്ക് ആകൃഷ്ടരാക്കാൻ ചില അർബൻ നക്സലൈറ്റുകൾ ശ്രമിക്കുന്നുണ്ടെന്നും നിത്യാനന്ദ് റായ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഇക്കൂട്ടർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു.
Discussion about this post