മോസ്‌കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് റഷ്യയിൽ. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനുമായി ചർച്ചകൾ നടത്തിയ ഷീ ജിൻപിംഗ് ചൈനയുടെ നിർദ്ദേശങ്ങളും അവതരിപ്പിച്ചു. എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ പാശ്ചാത്യശക്തികളും യുക്രെയ്‌നും തയ്യാറായാൽ മാത്രം പരിഗണിക്കാവുന്ന നിർദ്ദേശങ്ങളാണ് ചൈന മുന്നോട്ടുവെച്ചതെന്നായിരുന്നു പുടിന്റെ പ്രതികരണം.
ആഗോള തലത്തിൽ ഇന്ത്യ നേടുന്ന മേധാവിത്വത്തിന് തടയിടാനായിരുന്നു ഷീ ജിൻപിംഗിന്റെ ശ്രമം. പുടിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പുലർത്തുന്ന സൗഹൃദത്തിന്റെ ബലത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെ നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ചൈനയുടെ സമാധാന നിർദ്ദേശങ്ങൾ റഷ്യയ്ക്ക് മുൻപിൽ ഷീ ജിൻപിംഗ് അവതരിപ്പിച്ചത്.
എന്നാൽ യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് അടിസ്ഥാനമാക്കാവുന്ന നിർദ്ദേശങ്ങളാണ് ചൈന സമർപ്പിച്ചതെന്ന് പറഞ്ഞ പുടിൻ പാശ്ചാത്യ ശക്തികളും യുക്രെയ്‌നും യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ മാത്രമേ ഈ നിർദ്ദേശങ്ങൾ പ്രാവർത്തികമാകൂവെന്ന് തുറന്നു പറഞ്ഞു.
ചൈനയും റഷ്യയും തന്ത്രപ്രധാന പങ്കാളികളാണെന്നും വലിയ അയൽശക്തികളാണെന്നും ഷീ ജിൻപിംഗ് ചൂണ്ടിക്കാട്ടി. യുക്രെയ്ൻ വിഷയത്തിൽ ചൈന ശരിയായ ചരിത്രത്തിനൊപ്പമാണെന്നും പുടിനുമായുളള സംഭാഷണങ്ങൾ തുറന്നതും സൗഹാർദ്ദവുമായിരുന്നെന്നും ഷീ ജിൻപിംഗ് പറഞ്ഞു. ചൈന സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ഷീ ജിൻപിംഗ് പുടിനെ ചൈന സന്ദർശിക്കാനും ക്ഷണിച്ചിട്ടുണ്ട്.
Discussion about this post