ലക്‌നൗ: ഉത്തർപ്രദേശിൽ നിന്നുള്ള 500ലധികം കായിക താരങ്ങളെ പോലീസ് സേനയിലേക്കും വിവിധ സർക്കാർ വകുപ്പുകളിലേക്കും ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 71-ാമത് അഖിലേന്ത്യാ പോലീസ് അത്ലറ്റിക്സ് ക്ലസ്റ്റർ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുപിയിൽ നിന്നും ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തവരെയാകും പോലീസ് സേനയിലേക്ക് ഉൾപ്പെടെ പരിഗണിക്കുന്നത്.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് കായിക രംഗം കൂടുതൽ വളർച്ച നേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയിൽ ഇന്ത്യയിൽ നിന്നുള്ള കായികതാരങ്ങളുടെ പങ്കാളിത്തം വർധിച്ചു. മത്സരത്തിൽ പങ്കെടുത്തു എന്നതിന് പുറമെ നേടുന്ന മെഡലുകളുടെ എണ്ണത്തിലും വർധന ഉണ്ടായി. സൻസദ് ഖേൽ മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലായിടത്തും 2500നടുത്ത് താരങ്ങളാണ് വിവിധ കായിക ഇനങ്ങളുടെ ഭാഗമാകുന്നത്.
കായിക പരിശീലനത്തിന് വേണ്ടി ഓരോ ജില്ലകളിലും സ്‌റ്റേഡിയങ്ങൾ, സ്‌പോർട്‌സ് കോളേജുകൾ, ഗ്രാമങ്ങളിൽ സ്‌പോർട്‌സ് ഗ്രൗണ്ടുകൾ, ബ്ലോക്ക് തലത്തിൽ മിനി സ്റ്റേഡിയങ്ങൾ എന്നിവ സർക്കാർ നിർമിക്കുന്നുണ്ട്. സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്യുന്ന പരിപാടിയും സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പോലീസ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. നേപ്പാൾ-ഭൂട്ടാൻ അതിർത്തിയിൽ സുരക്ഷാ ചുമതല വഹിക്കുന്ന സശസ്ത്ര സീമാബെൽ പരിപാടിയുടെ സംഘാടകരിൽ ഒരാളായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post