ചെന്നൈ: ചെന്നൈ ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 270 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 269 റൺസിന് പുറത്തായി. ഹർദ്ദിക് പാണ്ഡ്യയുടെയും കുൽദീപ് യാദവിന്റെയും തകർപ്പൻ ബൗളിംഗാണ് വലിയ സ്കോർ നേടുന്നതിൽ നിന്നും സന്ദർശകരെ തടഞ്ഞത്.
ഫോമിൽ കളിക്കുന്ന മിച്ചൽ മാർഷും ട്രവിസ് ഹെഡും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. ഇരുവരും ചേർന്ന് 10.5 ഓവറിൽ സ്കോർ 68ൽ എത്തിച്ചു. എന്നാൽ ഹെഡിനെയും സ്മിത്തിനെയും മാർഷിനെയും തുടരെ പുറത്താക്കി ഹർദ്ദിക് പാണ്ഡ്യ ഇന്ത്യക്ക് മത്സരത്തിൽ മേൽക്കൈ സമ്മാനിച്ചു.
മദ്ധ്യനിരയുടെ നടുവൊടിക്കാൻ സ്പിന്നർ കുൽദീപ് യാദവിനും സാധിച്ചതോടെ, ഓസ്ട്രേലിയ 250 കടക്കില്ല എന്ന തോന്നൽ ഉളവായി. എന്നാൽ, വാലറ്റം ചെറുത്ത് നിന്നതോടെ ഓസീസ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി പാണ്ഡ്യയും കുൽദീപും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജിനും അക്ഷർ പട്ടേലിനും 2 വിക്കറ്റ് വീതം ലഭിച്ചു. 47 റൺസെടുത്ത മാർഷ് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കഷ്ടപ്പെട്ട ജയിച്ചപ്പോൾ രണ്ടാം മത്സരം ഓസീസ് അനായാസം വിജയിച്ചു. ഇതോടെ ഫലത്തിൽ ഫൈനൽ ആയി മാറിയ ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. സ്ഥിരതയില്ലാത്ത ബാറ്റിംഗ് ഇന്ത്യക്ക് പരമ്പരയിലുടനീളം വെല്ലുവിളി ആയിരുന്നു.
Discussion about this post