ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ച രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാലാണ് സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്. അയോഗ്യനാക്കുന്നതിൽ സ്പീക്കർ നിയമോപദേശം തേടി. സ്പീക്കർ കോടതി ഉത്തരവ് വിലയിരുത്തുകയാണ്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരം ക്രിമിനൽക്കേസിൽ രണ്ടുവർഷത്തിലധികം തടവുശിക്ഷ വിധിച്ചാൽ വിധിപ്രസ്താവിച്ചയുടൻ പാർലമെന്റ്, നിയമസഭ, നിയമനിർമാണസമിതി അംഗങ്ങളെ അയോഗ്യരാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ശിക്ഷ അതേപടി നിലനിർത്തിക്കൊണ്ട് ശിക്ഷാനടപടികൾ താത്കാലികമായി സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി മരവിപ്പിച്ചിട്ടുണ്ട്. 10,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിച്ച കോടതി അപ്പീൽ പോകാൻ രാഹുലിന് 30 ദിവസത്തെ സാവകാശവും നൽകിയിട്ടുണ്ട്.
30 ദിവസത്തിനുള്ളിൽ അനുകൂല ഉത്തരവ് ലഭിച്ചില്ലെങ്കിൽ രാഹുലിന് എംപി സ്ഥാനം നഷ്ടപ്പെടും. ഒപ്പം ജനപ്രാതിനിധ്യനിയമപ്രകാരം ശിക്ഷാകാലാവധി കഴിഞ്ഞുള്ള ആറുവർഷം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യതയും ലഭിക്കാം. ഗുജറാത്തിലെ സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതിന് പിന്നാലെയാണ് വിനീത് പരാതി നൽകിയത്. 2019ലെ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി രാഹുൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് കോടതി ശിക്ഷ വിധിച്ചത്.
Discussion about this post