തിരുവനന്തപുരം: മലപ്പാറമ്പ്- പുതുപ്പാടി ദേശീയ പാതയ്ക്ക് കേന്ദ്രം പണം അനുവദിച്ചതിന് പിന്നാലെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്രയും അൽപ്പത്തരം കാണിക്കാൻ എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ലജ്ജ എന്നൊരു പദം ഇടതു നിഘണ്ടുവിൽ ഇല്ലെല്ലോയെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിമർശനവുമായി രംഗത്ത് എത്തിയത്.
മിസ്റ്റർ മുഹമ്മദ് റിയാസ് താങ്കൾക്ക് ഇത്രയും അല്പത്തരം കാണിക്കാൻ എങ്ങനെ കഴിയുന്നു. ഇതിൽ എന്താണ് താങ്കൾക്കും കേരളസർക്കാരിനും അവകാശപ്പെടാനുള്ളത്? ഇതിന് ഒരു നയാ പൈസയെങ്കിലും സംസ്ഥാനസർക്കാർ ചെലവഴിക്കുന്നുണ്ടോ. എല്ലാ സംസ്ഥാനങ്ങളും ഭൂമി ഏറ്റെടുക്കാൻ ഇരുപത്തഞ്ചും മുപ്പതും ശതമാനം ചെലവ് വഹിക്കുമ്പോൾ ഒന്നും കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കേരളസർക്കാരിന്. കേരളത്തിൽ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ. താങ്കൾ എട്ടുകാലി മമ്മൂഞ്ഞല്ല അദ്ദേഹത്തിന്റെ മൂത്താപ്പയാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ലജ്ജ എന്നൊരു പദം ഇടതുനിഘണ്ടുവിൽ അല്ലെങ്കിൽത്തന്നെ ഇല്ലല്ലോ.- സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ദേശീയ പാത വികസനത്തിനായി 454. 01 കോടി രൂപ കേന്ദ്ര ഗതാഗത മന്ത്രാലയം അനുവദിച്ചത്. ഇതിന് തൊട്ടു പിന്നാലെ മുഹമ്മദ് റിയാസ് സംസ്ഥാന സർക്കാരിന്റെ ശ്രമത്തെ തുടർന്നാണെന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. സംസ്ഥാന സർക്കാരിൻറെ നിർദ്ദേശം അംഗീകരിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അതേസമയം കേന്ദ്രത്തിന്റെ എല്ലാ പദ്ധതികളുടെയും ക്രെഡിറ്റ് അടിച്ചുമാറ്റുന്ന സംസ്ഥാനത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധവും പരിഹാസവും ഉയരുന്നുണ്ട്.
Discussion about this post