ഛണ്ഡീഗഡ്: പോലീസ് തിരയുന്ന ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ് ഡൽഹിയിലേക്ക് കടന്നെന്ന് സൂചന. നേരത്തെ അമൃത്പാൽ ഹരിയാനയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധന നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തിരച്ചിലിൽ ഇയാളെ കണ്ടെത്താൻ കഴിയുകയോ, ഇയാളെക്കുറിച്ച് വിവരം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് കടന്നുവെന്നതായി പോലീസ് സംശയിക്കുന്നത്. നിലവിൽ അമൃത്പാലിന്റെ നീക്കങ്ങൾ പോലീസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
ബസ് അല്ലാത്ത ഒരു വാഹനത്തിൽ അമൃത്പാൽ സിംഗ് ഡൽഹി അതിർത്തിയിൽ എത്തിയിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ വ്യാപക പരിശോധന ആരംഭിച്ചു. ഉത്തരാഖണ്ഡ് അതിർത്തി ജില്ലകളായ ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ധംസിംഗ്‌നഗർ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. നിലവിൽ ഏതെങ്കിലും അതിർത്തി വഴി നേപ്പാളിലേക്ക് കടക്കാനാണ് അമൃത്പാലിന്റെ ശ്രമമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. ഈ ശ്രമം ഏത് വിധേനയും തകർക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ഇതിനായി ജില്ലാ അതിർത്തികളിൽ ശക്തമായ പരിശോധനയാണ് നടത്തുന്നത്.
അതേസമയം അമൃത്പാലിനായുള്ള തിരച്ചിലിനിടെ 207 പേരെ അറസ്റ്റ് ചെയ്തു. സമാധാനവും സാഹോദര്യവും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചതിനെ തുടർന്നാണ് അറസ്റ്റ്. വരും മണിക്കൂറുകളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നാണ് സൂചന.
Discussion about this post