കൊച്ചി: ഇനി മുതൽ പ്രധാനമന്ത്രി മാതൃവനന്ദന യോജനയിൽ രണ്ടാമത്തെ പ്രസവത്തിനും അമ്മമാർക്ക് ധനസഹായം. രണ്ടാമത്തെ കുട്ടി പെൺകുഞ്ഞാണെങ്കിലാണ് ധനസഹായം ലഭിക്കുക. നിലവിൽ ആദ്യത്തെ പ്രസവത്തിന് മാത്രമാണ് പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിരുന്നത്. ആദ്യത്തെ പ്രസവത്തിന് 5000 രൂപയാണ് ധനസഹായമായി നൽകിയിരുന്നത്. രണ്ടാമത്തെ പ്രസവത്തിനും 5000 രൂപയാണ് ലഭിക്കുക.
മൂന്ന് ഗഡുക്കളായി അമ്മയുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരുന്നത്. ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പണം ലഭിക്കും. 2022 ഏപ്രിൽ ഒന്നിന് ശേഷം ജനിച്ച പെൺകുട്ടികളുടെ അമ്മമാർക്ക് മുൻകാല പ്രാബല്യത്തോടെയാണ് ധനസഹായം നൽകുന്നത്.
അതേസമയം കേന്ദ്ര-സംസ്ഥാന സർക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവർക്ക് സഹായം ലഭിക്കില്ല. അങ്കണവാടികൾ വഴിയായിരുന്നു ഇതുവരെ അപേക്ഷ സ്വീകരിച്ചിരുന്നത്. എന്നാൽ അപേക്ഷ സ്വീകരിക്കൽ ഓൺലൈനായി നടപ്പാക്കാനുള്ള സാധ്യത ഇത്തവണയുണ്ട്. പദ്ധതിയുടെ സോഫ്റ്റ് വെയർ പുതുക്കുന്ന നടപടി മാർച്ച് 27നകം പൂർത്തിയാകുമെന്നാണ് വനിതാ-ശിശുക്ഷേമ വകുപ്പ് അധികൃതർ പറയുന്നത്. ഇതിന് ശേഷം അപേക്ഷ സ്വീകരിച്ച് തുടങ്ങും.
Discussion about this post