ടെ്ഹറാൻ: ഇറനിലുണ്ടായ ഭൂചലനത്തിൽ പരിക്കേറ്റവരുടെ എണ്ണം നൂറ് കടന്നു. 165 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ഇറാന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞവരിൽ 139 പേർ ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സാരമായി പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവർ വരും ദിവസങ്ങളിൽ ആശുപത്രി വിടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. അസർബൈജാൻ പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖലയിൽ ആയിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി.
10 ഗ്രാമങ്ങളെയായിരുന്ന ഭൂചലനം ബാധിച്ചത്. ഇവിടങ്ങളിൽ നിരവധി വീടുകൾ ഭാഗീകമായി തകർന്നു. ബഹുനില കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനാൽ പല ജനവാസ മേഖലകളും ഇരുട്ടിലാണ്. ഇവിടെ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ . അതേസമയം മരണം റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമാണ്.
ഇക്കഴിഞ്ഞ ജനുവരിയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഖോയ് കൗണ്ടിയിൽ അനുഭവപ്പെട്ടിരുന്നു. ഇതിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെ വീണ്ടും ഞെട്ടിച്ച് മറ്റൊരു ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത്.
Discussion about this post