കറാച്ചി: സാമ്പത്തിക ഭദ്രത തകർന്ന പാകിസ്താനിൽ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്നു. ഗോതമ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് വൻ വിലക്കയറ്റവും ക്ഷാമവുമാണ് പാകിസ്താനിൽ അനുഭവപ്പെടുന്നത്. പ്രതിവാര നാണയപ്പെരുപ്പം 1.80 ശതമാനം ഉയർന്നതോടെ, പല ഭക്ഷ്യവസ്തുക്കൾക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് അനുഭവപ്പെടുന്നതെന്ന് പാക് മാദ്ധ്യമം ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഗോതമ്പിന് പുറമേ തക്കാളി, ഉരുളക്കിഴങ്ങ്, വാഴപ്പഴം, തേയില എന്നിവയ്ക്ക് പോയ വാരവും വില ഉയർന്നു. റംസാൻ നൊയമ്പ് കാലത്ത് സബ്സിഡി ഗോതമ്പിനായി പൊരിവെയിലിൽ കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥയിലാണ് പാകിസ്താനിലെ സ്ത്രീകളെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ, പാകിസ്താനിലെ ബാങ്കുകളും തകർച്ചയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വാങ്ങിയ വായ്പാ ഭാരം കുറയ്ക്കാൻ, 26 വർഷത്തെ ഉയർന്ന നിരക്കിലാണ് ബാങ്കുകൾ നിലവിൽ പലിശ ഈടാക്കുന്നത്. ഇത് കിട്ടാക്കടവും ജപ്തികളും വർദ്ധിപ്പിക്കുകയാണ്. ധനസ്ഥിതി മോശമായതിനാൽ ലേലങ്ങളും നടക്കുന്നില്ല.
പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും റംസാൻ നോമ്പുകാലത്തെ ബാധിച്ചേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇസ്ലാമിക വിശ്വാസികളുടെ വിശുദ്ധ കാലമായ റംസാൻ വ്രതകാലത്തെങ്കിലും, ഗുണനിലവാരമുള്ള ഭക്ഷണം കുറഞ്ഞ നിരക്കിൽ ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം സർക്കാർ കാണിക്കണമെന്ന് വിവിധ ഇസ്ലാമിക പണ്ഡിതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരിന് ഇത് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നിലവിലെ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനോ സബ്സിഡികൾ ഏർപ്പെടുത്താനോ പാക് സർക്കാരിന് കഴിയില്ല. വർദ്ധിത നികുതികളിലൂടെ കടം വീട്ടാം എന്ന ഉറപ്പിന്മേലാണ് പാകിസ്താൻ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ സ്വീകരിച്ചിരിക്കുന്നത്.
Discussion about this post