ന്യൂഡൽഹി: ഇന്ത്യയുടെ വജ്രായുധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ബ്രഹ്മോസ് മിസൈലിന്റെ പുതു തലമുറ മിസൈലിന്റെ പരീക്ഷണം അടുത്ത വർഷം. ഇന്തോ – റഷ്യൻ സ്ഥാപനമായ ബ്രഹ്മോസ് എയറോസ്‌പേസ് സിഇഒ അതുൽ ദിൻകർ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം അവസാനത്തോടെ മിസൈൽ പരീക്ഷണം പൂർത്തിയാക്കാനാണ് നിലവിലെ ആലോചന എന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്രഹ്മോസ് മിസൈലിന്റെ ഭാരം കുറഞ്ഞ പുതിയ പതിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ഒന്നര ടണ്ണാണ് ഇതിന്റെ ഭാരം. ഇന്ത്യയുട ലൈറ്റ് കോപാക്റ്റ് ഹെലികോപ്റ്ററായ തേജസ് എം.കെ 1എ വിമാനത്തിലാണ് മിസൈൽ പരീക്ഷിക്കുക. ഇതിന് പുറമേ മിസൈലിന്റെ ഹൈപ്പർസോണിക് പതിപ്പ് നിർമ്മിക്കാനും ബ്രഹ്മോസ് എയറോസ്‌പേസ് ആലോചിക്കുന്നുണ്ട്.
ബ്രഹ്മോസ് 2കെ എന്നാണ് ഹൈപ്പർ സോണിക് പതിപ്പിന് നൽകിയിരിക്കുന്ന പേര്. ഹൈപ്പർസോണിക് സാങ്കേതിക വിദ്യ റഷ്യ കൈമാറുന്ന നിലയ്ക്ക് ഈ മിസൈലിന്റെ നിർമ്മാണം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം ഹൈപ്പർസോണിക് സാങ്കേതികവിദ്യ സ്വയം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ഡിആർഡിഒയും നടത്തുന്നുണ്ട്.
അടുത്തിടെ ബ്രഹ്മോസ് ദീർഘദൂര പതിപ്പിന്റെ പരീക്ഷണം രാജ്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മിസൈലിന്റെ നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.
Discussion about this post