ന്യൂഡൽഹി: ഇന്ത്യയോടുള്ള അതൃപ്തി ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള യോഗത്തിൽ പ്രകടിപ്പിച്ച് ചൈന. ഇന്നലെ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ സംഘടിപ്പിച്ച യോഗത്തിൽ നിന്നും ചൈന വിട്ടു നിന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 50 ഓളം പ്രതിനിധികൾ പങ്കെടുത്ത യോഗമാണ് ചൈന ബഹിഷ്‌കരിച്ചത്.
ജി20 റിസർച്ച് ഇന്നോവേഷൻ ഇനീഷ്യേറ്റീവ് ഗാതറിംഗ് എന്ന പേരിലാണ് ലോകരാജ്യങ്ങൾ ഒത്തു ചേർന്നത്. അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനീസ് വാദം. ഈ വാദത്തിൽ അടിയുറച്ചു നിൽക്കവേ ഇന്ത്യ അരുണാചലിൽ തന്നെ യോഗം സംഘടിപ്പിച്ചതാണ് വിട്ട് നിൽക്കാൻ ചൈനയെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചൈന ഇതുവരെ പരസ്യമായി ഇന്ത്യയോട് അതൃപ്തി അറിയിച്ചിട്ടില്ല. നേരത്തെ ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം രാജ്യം ഏറ്റെടുത്തതിനെ പിന്തുണച്ചും പ്രശംസിച്ചും ചൈന രംഗത്ത് എത്തിയിരുന്നു. ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിൽ എത്തുകയും ചെയ്തിരുന്നു. ഇങ്ങനെയിരിക്കേ ഞായറാഴ്ച നടത്തിയ പരിപാടിയിൽ പങ്കെടുക്കാത്തതിന് പിന്നിൽ അതൃപ്തിയാണെന്ന കാര്യം വ്യക്തമാണ്.
ഇതിന് പുറമേ പാകിസ്താന്റെ ഇടപെടലും സംശയിക്കുന്നുണ്ട്. ഈ വരുന്ന മെയിൽ ജമ്മു കശ്മീരിൽ ജി20യുടെ ഭാഗമായി മറ്റൊരു യോഗം സംഘടിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിൽ എതിർപ്പുള്ള പാകിസ്താൻ ചൈന, തുർക്കി , സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി നിരന്തരം ഇതേക്കുറിച്ച് ചർച്ച നടത്തുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ വർഷമാണ് ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ആണ് ഇതിന്റെ അംബാസിഡർ.
Discussion about this post