ന്യൂഡൽഹി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ” പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റ് വറീദ് തെക്കേത്തലയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. ആസ്വാദക ഹൃദയങ്ങളില്‍ ധാരാളം നർമ്മമുഹൂർത്തങ്ങൾ നിറച്ച അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയാണ്” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സിനിമാ താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരമർപ്പിക്കാനായി എത്തുന്നത്. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഇരിങ്ങാലക്കുട ടൗൺ ഹാളിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. ഇവിടെ പൊതുദർശനത്തിന് ശേഷം വൈകിട്ട് മൂന്നിന് വീട്ടിലേക്ക് കൊണ്ടു പോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10 മണിക്കാണ് സംസ്‌കാരം.
ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിൽ നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകൻ, ദുൽഖർ സൽമാൻ, മുകേഷ്, സായി കുമാർ, ബിന്ദു പണിക്കർ, കുഞ്ചൻ, ബാബുരാജ് തുടങ്ങീ നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.
Discussion about this post