തൃശൂർ: മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവച്ചെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എക്‌സൈസ് ഇൻസ്‌പെക്ടർ, രണ്ട് പ്രിവന്റീവ് ഓഫീസർമാർ എന്നിവർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. രണ്ട് സിവിൽ എക്‌സൈസ് ഓഫിസർമാരേയും ഒരു വനിത സിവിൽ എക്‌സൈസ് ഓഫിസറേയും രണ്ടാഴ്ച എക്‌സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിന് അയക്കാനും തീരുമാനമായിട്ടുണ്ട്. ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫീസിലാണ് സംഭവം.
എക്‌സൈസ് ഇൻസ്‌പെക്ടർ ഡി.വി.ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്.സജി, പി.എ.ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.ഇ.അനീസ് മുഹമ്മദ്, കെ.ശരത്, വനിത സിവിൽ എക്‌സൈസ് ഓഫിസർ എൻ.കെ.സിജ എന്നിവരെയാണ് അക്കാദമിയിൽ പരിശീലനത്തിന് അയക്കുന്നത്. അതേസമയം സംഭവത്തെ കുറിച്ച് മേലധികാരികൾക്ക് വിവരം നൽകിയെന്ന സംശയത്തിൽ ഇൻസ്‌പെക്ടർ ജയപ്രകാശ് സഹപ്രവർത്തകന് നേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
Discussion about this post