നോയിഡ: ഉദ്ദേശിച്ച സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ 22 വയസ്സുകാരിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തി. യുപിയിലെ നോയിഡയിലാണ് സംഭവം. സൂരജ്പൂർ സ്വദേശിനിയും 22 വയസ്സുകാരിയുമായ അഞ്ജുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബിഎഡ് വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട അഞ്ജു. ഫെബ്രുവരി 27നായിരുന്നു ഇവരുടെ വിവാഹം. വിവാഹം നടന്ന് ഒരു മാസത്തിനുള്ളിലാണ് യുവതി കൊല്ലപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തിലെ ബിടെക് വിദ്യാർത്ഥിയാണ് പ്രിൻസ്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രിൻസ്, ഇയാളുടെ അച്ഛൻ നന്ദകിഷോർ അമ്മ സീമ എന്നിവരെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹസമയത്ത് പ്രിൻസിന്റെ വീട്ടുകാർ അഞ്ജുവിന്റെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രിൻസിന്റെ കുടുംബം അഞ്ജുവിന്റെ അച്ഛൻ ചന്ദ്രപാലിനോട് ഫോർച്യൂണർ കാറും പത്ത് ലക്ഷം രൂപയും വേണമെന്ന് ആവശ്യപ്പെട്ടു. സ്വിഫ്റ്റ് കാറാണ് ചന്ദ്രപാൽ വാങ്ങി നൽകിയത്.
ഇതോടെ അഞ്ജുവിന്റെ വീട്ടുകാർ വഞ്ചിച്ചെന്നാരോപിച്ച് പ്രിൻസും കുടുംബവും യുവതിയെ ക്രൂരമായി പീഡിപ്പിക്കാൻ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി അഞ്ജുവിനെ മർദ്ദിച്ച് അവശയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ഇലക്ട്രിക് കേബിൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് അഞ്ജുവിനെ നോയിഡയിലെ മാളിൽ കൊണ്ടുപോയ ശേഷം വീട്ടുകാരുമായി സംസാരിപ്പിച്ചിരുന്നു. അഞ്ജു സന്തോഷവതിയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രിൻസിന്റെ കുടുംബത്തിന്റെ ശ്രമം. അഞ്ജുവിന് ഹൃദയാഘാതമുണ്ടായെന്നാണ് ഭർത്താവിന്റെ വീട്ടുകാർ കൊലപാതകത്തിന് പിന്നാലെ പറഞ്ഞു പരത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
Discussion about this post