പ്രയാഗ് രാജ്: അഭിഭാഷകനായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദും സഹോദരനും കുറ്റക്കാരനെന്ന് യുപി കോടതി. ബിഎസ്പി നേതാവും എംഎൽഎയുമായിരുന്ന രാജു പാലിന്റെ കൊലപാതകത്തിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാൽ. ഫെബ്രുവരി 24 നാണ് യുപിയിലെ പ്രയാഗ് രാജിൽ ഉമേഷ് പാൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.
കേസിലെ പ്രധാന പ്രതി കൂടിയാണ് ആതിഖ് അഹമ്മദ്. ഇയാളുടെ സഹോദരൻ അഷ്‌റഫും കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ സബർമതി ജയിലിലായിരുന്ന ആതിഖ് അഹമ്മദിനെ കഴിഞ്ഞ ദിവസമാണ് വിധി പ്രസ്താവത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലേക്ക് കൊണ്ടുവന്നത്. നൈനി സെൻട്രൽ ജയിലിൽ അതീവ സുരക്ഷയോടെയാണ് ഇയാളെ പാർപ്പിച്ചത്. പ്രയാഗ് രാജിലെ കോടതിയിൽ ആതിഖ് അഹമ്മദിനെ ഹാജരാക്കുന്നത് മുൻനിർത്തി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
അതേസമയം യുപി പോലീസിന്റെ കസ്റ്റഡിയിൽ തന്റെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് സുപ്രീംകോടതിയിൽ നൽകിയിരുന്ന ഹർജി കോടതി തളളി. വേണമെങ്കിൽ അലഹബാദ് ഹൈക്കോടിതിയെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. യുപി പോലീസിന്റെ കസ്റ്റഡിയിൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് ആയിരുന്നു ആതിഖ് അഹമ്മദിന്റെ വാദം.
രാജു പാലിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആതിഖ് അഹമ്മദും സഹോദരനുമാണ്. ഇവരെ ഭയന്ന് ആരും പോലീസിൽ സാക്ഷി മൊഴി നൽകാൻ തയ്യാറായില്ല. എന്നാൽ അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ഉമേഷ് പാൽ താൻ കൊലപാതകം കണ്ടുവെന്ന് പറഞ്ഞ് രംഗത്ത് വരികയായിരുന്നു. തുടർന്നാണ് പോലീസ് കേസ് ശക്തമാക്കിയത്.
Discussion about this post