നാടകകൃത്തും നടനുമായ വിക്രമൻ നായർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാടക രംഗത്ത് പ്രൊഫഷണലിസം കൊണ്ടുവന്നതിൽ പ്രമുഖ വ്യക്തി തന്റെ അമ്മയുടെ ജീവിതത്തിലെ ഭയാനകമായ അനുഭവങ്ങൾ, ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ജീവിതമാണോ അതോ നാടകമോ എന്ന് തോന്നിപ്പോകുന്ന ഒരോർമ്മ. മാപ്പിള ലഹളക്കാലത്തെ ഭീകരത തുറന്നുകാണിക്കുന്ന അദ്ദേഹത്തിന്റെ ആ ഓർമ്മയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്നിൽ മാപ്പിള കലാപത്തിന്റെ കൊടും ഭീകരത അനുഭവിച്ചയാളാണ് തന്റെ അമ്മ എന്നാണ് അദ്ദേഹം പറഞ്ഞത്. വെള്ളയ്ക്കാംപടി തറവാട്ടിൽ ജാനകിയമ്മ. മാപ്പിള കലാപം നടക്കുന്ന കാലത്ത്, കലാപകാരികൾ അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷ്ണങ്ങളാക്കി കോഴിക്കൂട്ടിൽ ഇട്ടു. അന്ന് രാത്രി തന്നെ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും വിവിധ സ്ഥലങ്ങളിലേക്ക് അഭയം തേടി പോയി. വലിയ ഉരുളികളിൽ കയറി പുഴ കടന്ന് പല ഗ്രാമങ്ങളിലേക്കായി അവർ വേർപിരിഞ്ഞ് പോയി.
വർഷങ്ങൾ കടന്നുപോയി.. താൻ കുട്ടിയായിരുന്നപ്പോൾ പലപ്പോഴും അമ്മ തന്നെയും കൂട്ടി മലപ്പുറത്തുള്ള ഒരു മുസ്ലീം തറവാട്ടിൽ പോകുമായിരുന്നുവെന്ന് വിക്രമൻ നായർ ഓർത്തെടുത്തു. അമ്മയെ കാണുമ്പോൾ വളരെ സന്തോഷത്തോടെ ഒരു സ്ത്രീ മുറ്റത്തേക്ക് ഇറങ്ങിവരും. ചായയും പലഹാരങ്ങളും തന്നാണ് സ്വീകരിക്കുക. ഒരിക്കൽ അവർ അമ്മയെ അടുക്കളയുടെ പുറകിലുള്ള വിറക് പുരയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ വെച്ചിരുന്ന ഒരു ചെറിയ അലമാര തുറന്നപ്പോൾ അതിനുളളിൽ ഗുരുവായൂരപ്പന്റെ ഫോട്ടോ ആയിരുന്നു. ”ഞാൻ ദിവസവും ആരും കാണാതെ ഇവിടെ തൊഴാറുണ്ട് മോളെ” അവർ അമ്മയോട് പറഞ്ഞു.
പിന്നീട് അമ്മയോട് അവരെപ്പറ്റി ചോദിച്ചപ്പോഴാണ് മനസിലായത്, ലഹളക്കാലത്ത് തറവാട്ടിൽ നിന്ന് ഒളിച്ചോടിയ ഒരു അമ്മായിയാണ് അവർ. ജീവഭയം കാരണം മുസ്ലീം മതം സ്വീകരിച്ച് ഒരു മുസ്ലീമിനെ വിവാഹം കഴിച്ചു. പേര് അമ്മിണിയമ്മ എന്നായിരുന്നു, മതം മാറിയതോടെ ആമിനയായി.
അമ്മയുടെ കുട്ടിക്കാലത്തെ ആ ജീവിതവും ഓർമ്മകളും ഇപ്പോഴും ഒരു നാടകമായി മനസിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post