സുനീഷ് വി ശശിധരൻ
പ്രായം തീർത്ത ആസ്വാദനാനുഭവങ്ങളുടെ നേര്യതിനപ്പുറം തെളിയുന്ന ബാല്യകാലത്തിന്റെ ഓർമ്മത്തോപ്പുകളിൽ ഭാഗവത പാരായണങ്ങൾക്കും പറയ്ക്കെഴുന്നെള്ളിപ്പുകൾക്കും ആവേശത്തോടെ കാത്തിരുന്ന ഒരു കാലത്തിന്റെ വൈക്കോൽ ഗന്ധം. ഉത്സവകാലങ്ങളിൽ അരങ്ങത്ത് തെളിയുന്ന കളിവിളക്കുകൾക്ക് പിന്നിൽ പെയ്തൊഴിയുന്ന പുരാവൃത്തങ്ങൾ, ഗ്രീഷ്മരാവുകളെ പോലും കുളിരണിയിച്ചിരുന്ന കാലം. കൗതകം വിരിയുന്ന കണ്ണുകളിലെ മയക്കത്തിനപ്പുറം, അർദ്ധരാത്രിയിൽ ശ്രീകോവിലിനുള്ളിൽ ഒറ്റപ്പെട്ട ഉറക്കമുണർന്ന് മൂർത്തിക്ക് നേരെ കണ്മിഴിക്കുമ്പോൾ മുഴങ്ങുന്ന ഭയാനകമായ നിശബ്ദത..
ഞെട്ടി മയക്കമുണർന്ന് വീണ്ടും പാതിമയങ്ങിയ കണ്ണുകളുമായി അരങ്ങത്തേക്ക് പായുന്ന ദൃഷ്ടികൾ ഭൂതകാലത്തിലേക്കെത്തുമ്പോൾ, ഓർമ്മകൾക്കപ്പുറത്തെ കാണാക്കാഴ്ചകളിൽ, ഇനിയും കാണാൻ ബാക്കി വെച്ച, ഫോക്ലോർ അക്കാഡമിയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന പ്രിയ സുഹൃത്തിന്റെ വാക്കുകൾക്ക് മുന്നിൽ കൊതിയോടെ വായും പൊളിച്ചിരിക്കാൻ പ്രേരിപ്പിച്ച ഒരു നഷ്ടബോധമാണ് തെയ്യം. എന്നും വിസ്മയിപ്പിക്കുന്ന, വായനകളിൽ മനസിൽ ആവേശം നിറയ്ക്കുന്ന, ചിട്ടകളിൽ കാര്യമായ പരിജ്ഞാനമില്ലെങ്കിലും കൗതുകത്തോടെ കേട്ടിരിക്കുന്ന ചർച്ചകളിൽ എന്നും ഒളിഞ്ഞും തെളിഞ്ഞും കടന്നുവന്നിരുന്ന മലബാറിന്റെ ഹൃദയത്തിലേക്ക്.. അക്ഷരാർത്ഥത്തിൽ വടക്കന്റെ മനസിലേക്ക് എന്നിലെ അനുവാചകനെ നയിച്ച പുസ്തകമാണ്, മാദ്ധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ അമൽ കാനത്തൂർ രചിച്ച്, കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘വടക്കന്റെ മനസ്സ്‘.
ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ട് മുട്ടുന്ന അപരിചിതരായ രണ്ട് പേർ തമ്മിൽ നടക്കുന്ന സംഭാഷണത്തിന്റെ രൂപത്തിൽ രചിച്ചിരിക്കുന്ന ഈ പുസ്തകം, തെയ്യം എന്ന കലാരൂപത്തിന്റെയും അനുഷ്ഠാനത്തിന്റെയും ലോകത്തിലേക്ക് വായനക്കാരനെ അനായാസം കൈപിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നു. തുലാം പത്തിന് തുടങ്ങി ഇടവപ്പാതിക്ക് അവസാനിക്കുന്ന മലബാറിന്റെ സമ്പന്നമായ തെയ്യാട്ട പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന ഈ പുസ്തകം, ഏതൊരു കലാസ്വാദകനെയും ക്ഷണനേരത്തേക്ക് വടക്കൻ കേരളത്തിലെ കാവുകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.
തെയ്യം എന്ന അതുല്യമായ അനുഷ്ഠാന കലയുടെ സാങ്കേതികമായ ചട്ടക്കൂടുകളിലേക്ക് കാര്യമായി കടന്നു ചെല്ലാത്ത വടക്കന്റെ മനസിലൂടെ, പ്രധാനമായും ഗ്രന്ഥകാരൻ ചെയ്യുന്നത്, തെയ്യങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളിലും പുരാവൃത്തങ്ങളിലും വായനക്കാരന്റെ ശ്രദ്ധ പതിപ്പിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ കഥകളിൽ താത്പര്യമുള്ള ഏതൊരു വായനക്കാരനും ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുവാൻ തക്കവണ്ണം വിഭവസമൃദ്ധമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
തെയ്യവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെയും കോലങ്ങളുടെയും ചൊൽസാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ഒരു സംക്ഷിപ്ത വിവരണം ഗ്രന്ഥകാരൻ ഇതിൽ നൽകുന്നുണ്ട്. ഡീറ്റെയിലിംഗിലേക്ക് കടക്കാത്ത, എന്നാൽ അതേസമയം അവശ്യം വേണ്ടുന്ന വിവരങ്ങളെ അവഗണിക്കാത്ത ഒരു കൈയ്യടക്കം ഇവിടെ ഗ്രന്ഥകാരൻ പ്രകടമാക്കുന്നു. തെയ്യക്കോലങ്ങളുടെയും ചമയങ്ങളുടെയും തെയ്യാട്ടങ്ങളുടെയും മിഴിവാർന്ന ചിത്രങ്ങളും ഈ പുസ്തകത്തെ ഒരു തെയ്യപ്രേമിക്ക് അവഗണിക്കാൻ പറ്റാത്ത ഒന്നാക്കി മാറ്റുന്നുണ്ട്.
അഞ്ഞൂറോളം തെയ്യങ്ങൾ പ്രചാരത്തിലുണ്ട് എന്ന് സൂചിപ്പിക്കുന്നുവെങ്കിലും, പ്രചുര പ്രസിദ്ധങ്ങളായ തെയ്യങ്ങളെ കുറിച്ച് മാത്രമാണ് വടക്കന്റെ മനസിൽ വിശദമായി പ്രതിപാദിക്കുന്നത്. കതിവന്നൂർ വീരൻ, മുച്ചിലോട്ട് ഭഗവതി, കണ്ടനാർ കേളൻ, വിഷ്ണുമൂർത്തി, വയനാട്ടുകുലവൻ, മുതല തെയ്യം, പുലിയൂർ കണ്ണൻ, പുലിയൂർ കാളി, നീലിയാർ കോട്ടത്തമ്മ തുടങ്ങിയ തെയ്യങ്ങളെ കുറിച്ച് ഇതിൽ വിശദമായി പ്രതിപാദിക്കുന്നു.
ഐതിഹ്യകഥകളുമായും പുരാണങ്ങളുമായും ബന്ധമുള്ള കഥാപാത്രങ്ങൾ സാധാരണ മനുഷ്യന്റെ പരിമിതമായ ചുറ്റുപാടുകളിൽ അവതരിക്കുന്ന തെയ്യം എന്ന വിസ്മയത്തിന്റെ അതിസങ്കീർണമായ വിഭിന്ന തലങ്ങൾ സ്വയമറിയാതെ അനാവരണം ചെയ്യുമ്പോഴും, താൻ ചെയ്യുന്ന രചനാ കർമ്മത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള ഒരു ഗർവ് ഈ കൃതിയിൽ ഒരിടത്തും ദർശിക്കാനാവില്ല. മറിച്ച് എഴുത്തുകാരന്റെ സഹജമായ നിഷ്കളങ്കതയിലൂടെയാണ് മനുഷ്യൻ ദൈവമായി മാറുന്ന വിപ്ലവകരമായ സന്ദർഭങ്ങൾ ഈ ഗ്രന്ഥത്തിൽ ഇതൾ വിരിയുന്നത്. വല്ലാത്തൊരു വായനാ സംതൃപ്തിയാണ് അമൽ കാനത്തൂരിന്റെ തനതായ ഈ ശൈലി നമുക്ക് പകർന്ന് തരുന്നത്.
മനുഷ്യജീവിതത്തിന്റെ സമസ്ത ഭാവതലങ്ങളും ആവാഹിക്കുന്ന തെയ്യം എന്ന കലാരൂപത്തിലെ ഓരോ ഏടുകളും ഒരു ജന്മം കൊണ്ട് സ്വാംശീകരിക്കാവുന്നതിലും അപ്പുറമാണ് ഓരോ ആസ്വാദകനെ സംബന്ധിച്ചും. ഏതൊരുകാലത്തെ വിശ്വസാഹിത്യ പുരാവൃത്തങ്ങളോടും കിടപിടിക്കുന്ന ആയിരക്കണക്കിന് കഥകളുടെ പ്രപഞ്ചം കൂടിയാണ് തെയ്യം. പ്രണയം, പക, സംശയം, പോരാട്ടം, വിശ്വാസവഞ്ചന, അപമാനം, ഉയിർപ്പ്, ദൈവീകത തുടങ്ങി സമസ്ത മനുഷ്യ വികാരങ്ങളെയും അഭിസംബോധന ചെയ്യുന്ന സങ്കേതങ്ങളാണ് തെയ്യങ്ങളുടെ കഥകളിൽ വിവരിക്കപ്പെടുന്നത്. അവയൊക്കെയും തന്മയത്വത്തോടെ അവതരിപ്പിക്കാൻ അമലിന് സാധിച്ചിരിക്കുന്നു.
പുസ്തകത്തിന്റെ അവസാനത്തിൽ, തെയ്യാട്ടങ്ങൾ നേരിൽ കണ്ട് അറിയുന്നതിന് വേണ്ടി നിശ്ചയമായും താൻ വടക്കൻ കാവുകളിലേക്ക് എത്തും എന്ന് ലേഖകന് ഉറപ്പ് നൽകിയാണ് സഹയാത്രിക പിരിയുന്നത്. ഒരു തുടർഭാഗത്തിന്റെ സാധ്യതകളും ഇവിടെ തുറക്കപ്പെടുകയാണ്. ഈ പുസ്തകം വായിച്ച് തീരുമ്പോൾ, തെയ്യത്തോട് പൂർവകാലത്തിലെ ബോധാബോധങ്ങളുടെ ഏതോ നിമിഷാർദ്ധത്തിൽ തോന്നിയ ആരാധന ഇന്നും മനസിൽ കെടാത്ത നെയ്ത്തിരിയായി കൊണ്ടു നടക്കുന്ന ഞാനും, തെയ്യം നേരിട്ട് കണ്ടും കാണാതെയും തെയ്യത്തെ ആരാധിക്കുന്ന എനിക്കൊപ്പമുള്ള ആയിരക്കണക്കിന് തെക്കന്മാരും അമൽ കാനത്തൂരിനോട് ആവർത്തിക്കുന്നു: ‘ഞങ്ങളും വരും ഒരുനാൾ, തെയ്യം സിരകളിൽ ലഹരി നിറയ്ക്കുന്ന മലബാറിന്റെ ഹൃദയത്തിലേക്ക്; വടക്കന്റെ മനസിലേക്ക്..‘
Discussion about this post