തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 49 വർഷം കഠിന തടവ്. ആര്യനാട് പുറുത്തിപ്പാറ കോളനി, ആകാശ് ഭവനിൽ ശില്പിയെ (27) ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ഇത് കൂടാതെ 86,000 രൂപ പിഴയുമൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽക്കണം.
2021 ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. രാവിലെ 10 മണിയോടെ കുട്ടിയുടെ വീട്ടിൽ കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി പ്രതിരോധിച്ചതോടെ കൈകൾ പിന്നോട്ടാക്കി ഷാൾ ഉപയോഗിച്ച് കെട്ടുകയും വായ പൊത്തിപ്പിടിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പീഡിപ്പിച്ചത്. സെപ്തംബർ 24 ന് ഉച്ചയ്ക്ക്, കുട്ടി വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കാൻ കയറിയപ്പോൾ പ്രതി കുളിമുറി തള്ളി തുറന്നുകയറി പീഡിപ്പിച്ചു.
സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മറ്റ് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയായതിനാൽ ഭയന്ന് പോയ പെൺകുട്ടി സംഭവം ആരോടും പറഞ്ഞില്ല. കുറച്ച് മാസങ്ങൾക്ക് ശേഷം വയറ് വേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം അറിയുന്നത്. തുടർന്നാണ് ആര്യനാട് പോലീസ് കേസ് എടുത്തത്.
എസ്.റ്റി ആശുപത്രിയിൽ കുട്ടി ഗർഭഛിദ്രം ചെയതു. ഗർഭപിഢം പ്രതിയുടെ രക്ത സാമ്പിളുമായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പ്രതിയുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.
Discussion about this post