ലണ്ടൻ; പിന്നാക്ക സമുദായത്തിനെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിമർശനവുമായി വ്യവസായിയും ഐപിഎൽ മുൻ ചെയർമാനുമായ ലളിത് കുമാർ മോദി. രാഹുൽ ഗാന്ധിയുടെ അപകീർത്തിപരമായ പരാമർശങ്ങൾക്കെതിരെ യുകെയിൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
യഥാർത്ഥ കള്ളന്മാർ കോൺഗ്രസുകാരാണെന്ന് ലളിത് കുമാർ മോദി ട്വീറ്റിൽ കുറ്റപ്പെടുത്തി. തനിക്കെതിര ആരോപണങ്ങൾ ഉയർത്തുന്നതല്ലാതെ അന്താരാഷ്ട്ര കോടതിയും ഇന്റർപോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകൾ ഹാജരാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി ചൂണ്ടിക്കാട്ടി. തനിക്കെതിരെ കോൺഗ്രസും രാഹുൽ ഗാന്ധിയും വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്നും തനിക്കെതിരായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാനും ലളിത് മോദി വെല്ലുവിളിച്ചു.
നിയമവ്യവസ്ഥയിൽ നിന്ന് ഒളിച്ചോടിയ വ്യക്തിയാണ് താനെന്ന് ആവർത്തിക്കുകയാണ് രാഹുൽ ഗാന്ധിയും സംഘവും. എപ്പോഴാണ് ആ കുറ്റങ്ങൾക്ക് ഞാൻ ശിക്ഷിക്കപ്പെട്ടത്. രാഹുൽ ഗാന്ധിയെന്ന പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത്. പ്രതിപക്ഷ നേതാക്കൾക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പകപോക്കൽ നടത്തുകയാണ്. രാഹുൽ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും. തെളിവുകളുമായി അദ്ദേഹത്തിന് ഇവിടെ വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും ലളിത് മോദി പറഞ്ഞു.
100 ബില്യൺ ഡോളർ സമ്പാദിച്ച ‘ഈ ലോകത്തിലെ ഏറ്റവും വലിയ കായിക ഇനമാണ്’ താൻ സൃഷ്ടിച്ചത്. ഗാന്ധി കുടുംബത്തേക്കാൾ കൂടുതൽ ഇന്ത്യയ്ക്കായി തന്റെ കുടുംബം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസ് നേതാക്കളെ ടാഗ് ചെയ്തുകൊണ്ടാണ് ട്വിറ്ററിലൂടെയുള്ള ലളിത് മോദിയുടെ പരാമർശങ്ങൾ.
Discussion about this post