തിരുവനന്തപുരം: എഴുത്തുകാരി സാറ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ നന്ദാവനം പോലീസ് ക്യാമ്പിന് സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.
മലയാള സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയയായ എഴുത്തുകാരിൽ ഒരാളായിരുന്നു സാറ തോമസ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 13ാം വയസ്സിലാണ് സാറ തോമസ് എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും സാറ തോമസ് രചിച്ചിട്ടുണ്ട്.
‘ദൈവമക്കൾ’ എന്ന സാറ തോമസിന്റെ ഒറ്റകൃതി തന്നെ വളരെയധികം നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ദളിത് ജീവിതത്തെ വളരെ കൃത്യമായി അവതരിപ്പിച്ച കൃതി എന്ന നിലയിലാണ് ഈ കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടത്.
നാർമണിപ്പുടവ എന്ന നോവലിനാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്നത്. ഇവരുടെ പല കൃതികളും സിനിമയിലേക്ക് മാറ്റിയപ്പോഴും വലിയ ഹിറ്റായി മാറിയിരുന്നു. ”എന്നെ ഒരു പെണ്ണെഴുത്തുകാരി എന്ന് നിങ്ങൾ വിശേഷിപ്പിക്കരുത്. കുടുംബം കഴിഞ്ഞിട്ട് മാത്രമാണ് എനിക്ക് എഴുത്ത്. അതിന്റെ പോരായ്മ തന്റെ എഴുത്തിലുണ്ടെന്ന്” തുറന്ന് സമ്മതിച്ച ഒരു വ്യക്തി കൂടിയായിരുന്നു സാറ തോമസ്.
സംസ്കാരം നാളെ പാറ്റൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും.
Discussion about this post