ജയ്പൂർ: കോൺഗ്രസ് വിട്ട വനിതാ നേതാവ് രാധിക ഖേര ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയായിരുന്നു രാധിക പാർട്ടി അംഗത്വം സ്വീകരിച്ചത്. രാധിക ഖേരയ്ക്ക് പുറമേ നടൻ ശേഖർ സുമനും ബിജെപിയിൽ ചേർന്നു.
ബിജെപി നേതാവ് വിനോദ് താവ്‌ഡെയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു ഇരുവരുടെയും ബിജെപി പ്രവേശനം. വിനോദ് താവ്‌ഡെ ഇരുവരെയും ഷാൾ അണിയിച്ച് ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടിയിൽ അംഗത്വം ലഭിച്ചതിൽ ബിജെപിയ്ക്ക് രാധിക നന്ദി പറഞ്ഞു.
രാമഭക്ത ആയതിന്റെ പേരിലും രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിനാലും നേരിടേണ്ടിവന്നത് വലിയ ഉപദ്രവമാണ്. ബിജെപി സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പിന്തുണയില്ലാതെ തനിക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ല. മഹാത്മാഗാന്ധിയുടെ കാലത്തെ കോൺഗ്രസ് അല്ല ഇപ്പോഴത്തെ കോൺഗ്രസ്. നിലവിലുള്ളത് രാമ വിരുദ്ധ- ഹിന്ദു വിരുദ്ധ കോൺഗ്രസ് ആണെന്നും രാധിക കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് രാധിക ഖേര കോൺഗ്രസ് വിട്ടത്. പാർട്ടി നേതാക്കളിൽ നിന്നുള്ള മാനസിക പീഡനം അസഹനീയമായതിനെ തുടർന്നായിരുന്നു രാജി. എഐസിസി വക്തവായിരുന്ന രാധികയെ കോൺഗ്രസ് നേതാക്കൾ മുറിയിൽ പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജിവച്ചത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാധിക അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിലുള്ള പ്രതികാരം എന്നോണമായിരുന്നു രാധികയെ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ഉപദ്രവിച്ചത്. സംഭവത്തിൽ നേതൃത്വത്തോട് രാധിക പരാതി അറിയിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു വനിതാ നേതാവിന്റെ രാജി.
Discussion about this post