ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതാദ്യമായാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം 3016 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.61 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 1.91 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 15,208 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1390 പേർ രോഗമുക്തി നേടി. 98.78 ശതമാനമാണ് രോഗമുക്തി നിരക്ക്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
765 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന ദിവസമായിരുന്നു ഇന്നലെ. രണ്ടായിരത്തിലേറെ പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നത്. കൊറോണ രോഗികൾക്ക് വേണ്ടി കിടക്കകൾ മാറ്റി വയ്ക്കാൻ സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 694 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 300 കടന്നു. രോഗികളുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും ഡൽഹി സർക്കാർ അറിയിച്ചു.
Discussion about this post