കൊൽക്കത്ത : രാമനവമി ആഘോഷത്തിനിടെ ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് ബംഗാളിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൗറ, ശിബ്പൂർ എന്നിവിടങ്ങളിലാണ് സെക്ഷൻ 144 പ്രഖ്യാപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 45 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ അരങ്ങേറിയത്. ഒരാൾ കൊല്ലപ്പെടുകയും, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്ഥിതിഗതികൾ ശാന്തമായെങ്കിലും ഇന്ന് ഉച്ചയോടെ വീണ്ടും പലയിടങ്ങളിലായി പ്രതിഷേധങ്ങൾ ആരംഭിച്ചു.
തുടർന്ന് പ്രതിഷേധക്കാർ വീണ്ടും പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി പേർ സ്വയം വീടുകൾക്കുള്ളിൽ അടച്ചിരുന്നു. മാർക്കറ്റുകളും പൂർണമായും അടച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.
കൊൽക്കത്ത പോലീസിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ (RAF) സംഘം വെള്ളിയാഴ്ച ഉച്ചയോടെ പ്രതിഷേധം നടന്ന സ്ഥലത്തെത്തി റൂട്ട് മാർച്ച് നടത്തി. അതേസമയം ഹൗറയിൽ വ്യാഴാഴ്ചയുണ്ടായ അക്രമത്തിന് ഉത്തരവാദി ബിജെപിയാണെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അവകാശവാദം.
Discussion about this post