ന്യൂഡൽഹി: ബംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എൽ ഫുട്‌ബോൾ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നാല് കോടി രൂപ പിഴശിക്ഷ വിധിച്ചു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പരസ്യമായി ക്ഷമാപണം നടത്താനും അച്ചടക്ക സമിതി നിർദ്ദേശിച്ചു. ക്ഷമാപണം നടത്തിയില്ലെങ്കിൽ ആറ് കോടി രൂപ പിഴയടയ്ക്കണം.
കോച്ച് ഇവാൻ വുക്കൊമനോവിച്ചിന് പത്ത് കളികളിൽ നിന്ന് വിലക്കും, 5 ലക്ഷം രൂപ പിഴശിക്ഷയും ഫെഡറേഷൻ അച്ചടക്കസമിതി വിധിച്ചിട്ടുണ്ട്. ഐഎസ്എൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ട് പോയതിനാണ് നടപടി. വുക്കൊമനോവിച്ചിനോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ പിഴത്തുക പത്തു ലക്ഷമായി ഉയരും. ടീമിന്റെ ഡ്രസിംഗ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമാണ്. 10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിർദേശം. ടീമിനും കോച്ചിനും ഈ വിധിയിൽ അപ്പീലിന് പോകാനുള്ള അവകാശമുണ്ട്.
മാർച്ച് 3ന് ഐഎസ്എൽ പ്ലേ ഓഫിൽ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ വിവാദഗോളിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയിരുന്നു. കളിയുടെ എക്‌സ്ട്രാ ടൈമിൽ 15 മിനിറ്റോളം ശേഷിക്കെ ടീമിനെ വുക്കൊമനോവിച്ച് തിരിച്ച് വിളിക്കുകയായിരുന്നു. താരങ്ങൾ കളം വിട്ടതിന്റെ പേരിൽ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത് ലോകഫുട്‌ബോളിലെ അത്യപൂർവ സംഭവങ്ങളിലൊന്നാന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി അധ്യക്ഷൻ വൈഭവ് ഗഗ്ഗാർ പറഞ്ഞു.
ഇന്ത്യയിൽ തന്നെ ഇതിന് മുൻപ് ഒരിക്കൽ മാത്രമാണ് ഇതുപോലെ സംഭവിച്ചിട്ടുള്ളത്. 2012 ഡിസംബർ 9ന് കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ മത്സരത്തിലായിരുന്നു ഇത്. അന്നു കളം വിട്ട മോഹൻ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
Discussion about this post