ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ വനമേഖലയിൽ നിന്നും പുറത്തു കടന്ന് നമീബിയയിൽ നിന്നും എത്തിച്ച ചീറ്റകളിൽ ഒരാൾ. ഒബാനെയാണ് പാർക്കിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിന് സമീപം കണ്ടത്. ഒബാനെ തിരികെ കാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വിജയ്പൂരിലെ ഝാർ ബറോഡ ഗ്രാമത്തിന് സമീപമായാണ് ഒബാനെ കണ്ടത്. വനമേഖലയിലേക്ക് തുറന്നുവിട്ടു എങ്കിലും ആശയും, ഒബാനും പാർക്ക് അധികൃതരുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ആശയുടെ സാന്നിദ്ധ്യം മാത്രമായിരുന്നു കണ്ടിരുന്നത്. ഇത് അധികൃതരിൽ സംശയമുളവാക്കിയിരുന്നു. ഇതിനിടെയാണ് ഗ്രാമത്തിലെ കൃഷിയിടത്തിൽ ഒബാൻ എത്തിയതായി വ്യക്തമായത്.
ജനവാസ മേഖലയിൽ ആണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഒബാന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതിനായുള്ള സംഘം ഗ്രാമത്തിൽ എത്തിയിട്ടുണ്ട്. ഒബാനെ തിരികെ കാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മാസമായിരുന്നു ഒബാനെയും ആശയെയും പാർക്കിലെ കാടിനുള്ളിലേക്ക് തുറന്നുവിട്ടത്. ഇരുവരും കാടുമായി പൊരുത്തപ്പെട്ടുവരികയായിരുന്നു. ഇതിനിടെയാണ് ഒബാൻ പുറത്തുകടന്നത്. എങ്ങനെയാണ് ഒബാൻ കാടിന് വെളിയിലെത്തിയത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
Discussion about this post