ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന വിദേശശക്തികൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയുന്നതും ഇടപടുന്നതും പാശ്ചാത്യരുടെ സ്വഭാവമാണെന്ന് അദ്ദേഹം പരിഹസിച്ചു.മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവർക്ക് ദൈവം നൽകിയ അവകാശമുണ്ടെന്ന് പാശ്ചാത്യർ കരുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ കബ്ബൺ പാർക്കിൽ സംഘടിപ്പിച്ച മീറ്റ് ആൻഡ് ഗ്രീറ്റ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട ജർമനിയുടെയും അമേരിക്കയുടെയും പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുന്ന മോശം ശീലം പാശ്ചാത്യർക്കുണ്ട്. അത് ദൈവം നൽകിയ അവകാശമായാണ് അവർ കരുതുന്നത്. ഈ മോശം പ്രവണത തുടർന്നാൽ,മറ്റുള്ളവരും അഭിപ്രായം പറയാൻ തുടങ്ങും. അങ്ങനെ സംഭവിക്കുമ്പോൾ അവർക്കത് ഇഷ്ടപ്പെടില്ലെന്നും അനുഭവത്തിലൂടെ മാത്രമേ അവർ പഠിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ ‘സൗജന്യ’സംസ്‌കാരത്തെയും മന്ത്രി കുറ്റപ്പെടുത്തി. പെട്ടെന്നുള്ള ജനപ്രീതി നേടാനുള്ള ഒരു മാർഗമാണ് സൗജന്യങ്ങൾ. അത് നിരുത്തരവാദപരമായ മാർഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post