കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്‌മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ട്. റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് ട്രെയിനിലുണ്ടായ ആക്രമണം അതീവ ഗൗരവതരമായ വിഷയമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വിഷയം മുഖ്യമന്ത്രിയുമായി സംസാരിക്കും. ഗൗരവത്തോടെ തന്നെയാണ് വിഷയത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ, സുരക്ഷാ അവലോകനങ്ങളിൽ പാളിച്ചയുണ്ടായോ, റെയിൽവേ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ തുടങ്ങി സമഗ്രമായ അന്വേഷണത്തിനും പരിശോധനയ്ക്കുമാണ് റെയിൽവേ മന്ത്രാലയം ഒരുങ്ങുന്നത്. ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ച് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Discussion about this post