ചെന്നൈ: നാല് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ആദ്യ ഐപിഎൽ ഹോം മാച്ചിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ തകർപ്പൻ ജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. 12 റൺസിനാണ് ധോനിപ്പട രാഹുലിനെയും കൂട്ടരെയും വീഴ്ത്തിയത്. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയും മൊയീൻ അലിയുടെ 4 വിക്കറ്റ് പ്രകടനവുമാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. മികച്ച ഫോമിൽ കളിക്കുന്ന ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ അർദ്ധ സെഞ്ച്വറിയാണ് ചെന്നൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ഗെയ്ക്വാദ് 31 പന്തിൽ 57 റൺസ് നേടി. 9.1 ഓവറിൽ ഡെവൺ കോൺവേയുമായി ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ടാണ് ഗെയ്ക്വാദ് പടുത്തുയർത്തിയത്. കോൺവേ 47 റൺസെടുത്തു. പിന്നീട് തുടരെ വിക്കറ്റുകൾ വീണുവെങ്കിലും കൂറ്റൻ അടികളിലൂടെ ചെന്നൈ റൺ റേറ്റ് താഴാതെ കാത്തു. അമ്പാട്ടി റായുഡുവും ശിവം ദുബെയും 27 റൺസ് വീതമെടുത്തു. 3 പന്ത് നേരിട്ട ക്യാപ്ടൻ ധോനി 2 കൂറ്റൻ സിക്സറുകൾ പറത്തി 12 റൺസുമായി മടങ്ങി.
ലഖ്നൗവിന് വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞ രവി ബിഷ്ണോയ് 4 ഓവറിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. 3 വിക്കറ്റെടുത്തുവെങ്കിലും മാർക് വുഡ് 4 ഓവറിൽ 49 റൺസ് വഴങ്ങിയത് ലഖ്നൗവിന് തിരിച്ചടിയായി.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ലഖ്നൗവിനും ലഭിച്ചത്. ഓപ്പണർമാരായ രാഹുലും കൈൽ മെയേഴ്സും ചേർന്ന് അവരെ ഒന്നാം വിക്കറ്റിൽ 5.3 ഓവറിൽ 79 റൺസിൽ എത്തിച്ചു. എന്നാൽ മെയേഴ്സിനെ വീഴ്ത്തി മൊയീൻ അലി ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. 22 പന്തിൽ 53 റൺസ് നേടിയായിരുന്നു മെയേഴ്സിന്റെ മടക്കം. പിന്നീട് തുടരെ വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ നിയന്ത്രണം ചെന്നൈ ഏറ്റെടുക്കുകയായിരുന്നു.
18 പന്തിൽ 32 റൺസ് നേടി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിക്കോളാസ് പുരാൻ ലഖ്നൗവിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ പുരാനെ തുഷാർ ദേശ്പാണ്ഡെ സ്റ്റോക്സിന്റെ കൈകളിൽ എത്തിച്ചു. അവസാന നിമിഷം, ഇംപാക്ട് പ്ലേയർ ആയി കളത്തിലിറങ്ങിയ ആയുഷ് ബദോനി 23 റൺസുമായി പൊരുതിയെങ്കിലും, ചെന്നൈയുടെ ഇംപാക്ട് പ്ലേയർ ദേശ്പാണ്ഡെ ബദോനിയെ മടക്കി. ഒടുവിൽ ലഖ്നൗവിന്റെ പോരാട്ടം 20 ഓവറിൽ 7 വിക്കറ്റിന് 205ൽ അവസാനിക്കുകയായിരുന്നു.
4 ഓവറിൽ 26 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിക്ക് പുറമേ, 2 വിക്കറ്റ് വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെ, 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റ്നർ എന്നിവരും ചെന്നൈക്ക് വേണ്ടി തിളങ്ങി.
Discussion about this post