ഗുവാഹട്ടി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 5 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനയക്കപ്പെട്ട പഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ രാജസ്ഥാന്റെ പോരാട്ടം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 192 റൺസിൽ ഒതുങ്ങി.
ക്യാപ്ടൻ ശിഖർ ധവാന്റെയും ഓപ്പണർ പ്രഭ്സിമ്രാൻ സിംഗിന്റെയും തകർപ്പൻ അർദ്ധ സെഞ്ച്വറികളാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. പ്രഭ്സിമ്രാൻ 34 പന്തിൽ 60 റൺസെടുത്തു. ശിഖർ ധവാൻ 56 പന്തിൽ 86 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 9.4 ഓവറിൽ 90 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ 16 പന്തിൽ 27 റൺസ് നേടി.
രാജസ്ഥാന് വേണ്ടി ജാസൻ ഹോൾഡർ 4 ഓവറിൽ 29 റൺസിന് 2 വിക്കറ്റ് വീഴ്ത്തി. അശ്വിൻ 4 ഓവറിൽ 25 റൺസിന് ഒരു വിക്കറ്റെടുത്തു.
വൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിലേ തിരിച്ചടി ഏറ്റു. 11 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിനെ അർഷ്ദീപ് സിംഗ് പുറത്താക്കി. ഓപ്പണറുടെ റോളിൽ ഇറങ്ങിയ അശ്വിൻ പൂജ്യത്തിന് പുറത്തായി. എന്നാൽ ബട്ട്ലറും സഞ്ജുവും ചേർന്ന് പോരാട്ടം പഞ്ചാബ് ക്യാമ്പിലേക്ക് നയിച്ചു.
19 റൺസെടുത്ത ബട്ട്ലറെ എല്ലിസ് വീഴ്ത്തിയതോടെ രാജസ്ഥാൻ സ്കോറിംഗിന് വേഗം കുറഞ്ഞു. 25 പന്തിൽ 42 റൺസുമായി ക്യാപ്ടൻ സഞ്ജുവും മടങ്ങി. അവസാന നിമിഷം കൂറ്റൻ അടികളിലൂടെ ഷിമ്രോൺ ഹെറ്റ്മെയറും ധ്രുവ് ജുറെലും ചേർന്ന് രാജസ്ഥാന് ജയപ്രതീക്ഷ നൽകിയെങ്കിലും, മദ്ധ്യ ഓവറുകളിലെ ദേവ്ദത്ത് പടിക്കലിന്റെ ഇഴഞ്ഞ് നീങ്ങൽ രാജസ്ഥാന് തിരിച്ചടിയായതോടെ, മത്സരം കൈവിട്ട് പോയി.
ഹെറ്റ്മെയർ 18 പന്തിൽ 36 റൺസും ജുറെൽ 15 പന്തിൽ 32 റൺസും നേടി. എന്നാൽ പടിക്കൽ 26 പന്തിൽ 21 റൺസേ നേടിയുള്ളൂ. റിയാൻ പരാഗിന്റെ സംഭാവന 20 റൺസായിരുന്നു.
പഞ്ചാബിന് വേണ്ടി നഥാൻ എല്ലിസ് 4 ഓവറിൽ 30 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിംഗിന് 2 വിക്കറ്റ് ലഭിച്ചു.
Discussion about this post