സാംസ്കാരിക ദേശീയത അടിസ്ഥാനമാക്കി ഏകാത്മ മാനവദർശനം ആദർശമാക്കി ഭാരതീയ ജനതാ പാർട്ടി പിറവിയെടുത്തിട്ട് ഇന്ന് നാൽപ്പത്തിമൂന്ന് വർഷം . 1980 ഏപ്രിൽ ആറിനാണ് ജനതാപാർട്ടിയിൽ നിന്ന് ദ്വയാംഗത്വ പ്രശ്നത്തെ തുടർന്ന് പിരിഞ്ഞു പോയവർ ബിജെപി രൂപവത്കരിക്കുന്നത്.
ഭാരതീയ ജനതാപാർട്ടിയുടെ ആദർശത്തിന്റെ തുടക്കം പക്ഷേ 1980 ൽ ആയിരുന്നില്ല . 1925 ൽ ഡോ കേശവ ബലിറാം ഹെഡ്ഗേവാർ ആരംഭിച്ച രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയവും ആദർശവും കൈമുതലാക്കി 1951 ൽ ആരംഭിച്ച ജനസംഘമാണ് ബിജെപിയുടെ പൂർവസംഘടന .
എഴുത്തോ നിന്റെ കഴുത്തോ എന്ന ചൊല്ലിനെ അന്വർത്ഥമാക്കിയ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ശക്തമായി പ്രതികരിച്ച ജനസംഘവും മറ്റ് സോഷ്യലിസ്റ്റ് സംഘടനകളും ചേർന്ന് 1977 ൽ ജനതാപാർട്ടിയുണ്ടായി . എന്നാൽ 1979 ൽ ആർ.എസ്.എസ് അംഗത്വമുള്ളവർ ജനതാപാർട്ടിയിൽ തുടരുന്നതിനെതിരെ പാർട്ടിയിലെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി . തുടർന്നാണ് വേരുകൾ മറക്കാൻ താത്പര്യമില്ലാത്ത മുൻ ജനസംഘക്കാർ 1980 ഏപ്രിൽ ആറിന് അടൽ ബിഹാരി വാജ്പേയിയുടെ അദ്ധ്യക്ഷതയിൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചത്.
മനുഷ്യനെ രാഷ്‌ട്രത്തിന്റെ ചലനാത്മകമായ അംശമായിക്കണ്ട ഏകാത്മമാനവദർശനം ഭാരതത്തിന്റെ രാഷ്‌ട്രീയമായി മാറിത്തുടങ്ങിയത് അതിനു ശേഷമാണ് . 1984 ൽ രണ്ട് സീറ്റിലൊതുങ്ങിയെങ്കിലും വോട്ടിംഗ് ശതമാനത്തിൽ പാർട്ടി രണ്ടാമതെത്തി . 1989 ൽ 85 സീറ്റു നേടിയ പാർട്ടി സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ചു . അയോദ്ധ്യ പ്രക്ഷോഭത്തെ തുടർന്ന് ഉണ്ടായ അഭിപ്രായ വ്യത്യാസം സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചു.
തുടർന്ന് രാജ്യമെങ്ങും ബിജെപി തരംഗം ആഞ്ഞടിച്ചു . മദ്ധ്യപ്രദേശും രാജസ്ഥാനും ഗുജറാത്തും ഉത്തർപ്രദേശും ഡൽഹിയുമെല്ലാം പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായി . 1991 ൽ രാജീവ് ഗാന്ധിയുടെ മരണത്തെത്തുടർന്നുണ്ടായ സഹതാപ തരംഗത്തെയും അതിജീവിച്ച് ബിജെപി 120 സീറ്റുകൾ നേടി . കോഴയും കുതിരക്കച്ചവടവും കൊണ്ട് നരസിംഹറാവു സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചപ്പോൾ 1996 ബിജെപിയുടെ വർഷമായി മാറി.
ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതിനെത്തുടർന്ന് വാജ്പേയിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാഞ്ഞതിനാൽ 13 ദിവസം കൊണ്ട് സർക്കാരിന് രാജിവെക്കേണ്ടി വന്നു . തുടർന്ന് വന്ന പരീക്ഷണ സർക്കാരുകൾ അല്പായുസ്സായതോടെ 1998 ൽ പുതിയ തെരഞ്ഞെടുപ്പ് നടന്നു . 182 സീറ്റുകളോടെ ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി .
അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി രൂപം കൊണ്ട സർക്കാർ 13 മാസം ഭരിച്ചു . അമേരിക്കയുടെ ഉപരോധത്തെ അതിജീവിച്ച് നടത്തിയ പൊഖ്റാൻ അണുപരീക്ഷണവും കാർഗിലിലെ പാക് ആക്രമണത്തിനു കൊടുത്ത ശക്തമായ മറുപടിയും പാർട്ടിയുടെയും സർക്കാരിന്റേയും യശസ്സുയർത്തി .എ ഐ ഡി എം കെ പിന്തുണ പിൻ വലിച്ചതിനെത്തുടർന്ന് ഭരണം നഷ്ടമായെങ്കിലും 13 മാസത്തെ ഭരണം എൻ ഡി എ സഖ്യത്തെ വീണ്ടും അധികാരത്തിലേറ്റി.
തുടർന്ന് ഭാരതം കണ്ടത് വ്യത്യസ്തമായ ഭരണ പരിഷ്കാരങ്ങളായിരുന്നു . ഏറ്റവും മികച്ച പാർലമെന്റേറിയനെന്ന് പേരെടുത്ത അടൽ ബിഹാരി വാജ്പേയിയും മികച്ച രാജ്യതന്ത്രജ്ഞനായ ലാൽ കൃഷ്ണ അദ്വാനിയും ദേശീയ ചിന്താധാരയിൽ ഉറച്ചു നിന്ന ഒരുകൂട്ടം ത്യാഗധനരായ നേതാക്കളും ചേർന്നതോടെ എൻ ഡി എ സർക്കാർ ഭാരതത്തിന്റെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കുന്ന ആദ്യ കോൺഗ്രസിതര സർക്കാരായി മാറി.
2004 ലും 2009 ലും പരാജയത്തെ അഭിമുഖീകരിച്ചെങ്കിലും പശ്ചിമ ഭാരതത്തിൽ നിന്ന് ദേശീയതലത്തിലേക്കുയർന്നു വന്ന നരേന്ദ്രമോദിയെന്ന പ്രതിഭാധനനിലൂടെ 2014 ൽ ബിജെപി ഒറ്റയ്‌ക്ക് അധികാരത്തിലേറി . 282 സീറ്റുകൾ ഒറ്റയ്‌ക്ക് നേടിയ പാർട്ടി, ദേശീയതയുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയാണ് നൽകിയത്
പാർട്ടിയും സർക്കാരും ഒറ്റക്കെട്ടോടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചപ്പോൾ 2019 ലെ പൊതു തിരഞ്ഞെടുപ്പിലും സ്ഥിതി മറിച്ചായില്ല. ബിജെപിക്ക് മാത്രം 303 സീറ്റുകൾ നൽകിയാണ് ജനങ്ങൾ നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയത്. 2024 ലെ തിരഞ്ഞെടുപ്പിലും ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്ന വിലയിരുത്തലുകളാണ് പുറത്തു വരുന്നത്.
2019 നു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ തുടർച്ചയായി രണ്ടാം വട്ടവും അധികാരത്തിലേറിയ ബിജെപി ഗുജറാത്തിലാകട്ടെ വിജയം ആവർത്തിച്ചു. പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിയാണ് പാർട്ടി ഗുജറാത്തിൽ അധികാരത്തിലേറിയത്. ത്രിപുരയിൽ ഒറ്റയ്ക്ക് രണ്ടാം വട്ടവും അധികാരത്തിലേറിയതിനൊപ്പം നാഗാലാൻഡിലും മേഘാലയയിലും വിജയസഖ്യമായി ഭരണം കയ്യാളുകയും ചെയ്തു
എന്തിനും ഏതിനും പാശ്ചാത്യ രാജ്യങ്ങളേയും റഷ്യയേയും ചൈനയേയും നോക്കി നിൽക്കുന്ന രാഷ്‌ട്രീയ സംസ്കാരത്തെ മാറ്റി നിർത്തി ദേശീയമായ കാഴ്ചപ്പാടുള്ള ഒരു പ്രസ്ഥാനം ഭരണത്തിലേറിയതിന്റെ ഗുണങ്ങൾ ജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങി . അതുകൊണ്ട് തന്നെയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെടെ ബിജെപി ശക്തമായ മുന്നേറ്റം കാഴ്ച വച്ചത്.
ഒരു സീറ്റുപോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് ആദർശത്തിന്റെ അഗ്നികുണ്ഡങ്ങൾ ജ്വലിപ്പിച്ച് ത്രിപുരയിൽ ബിജെപി അധികാരത്തിലേറി. മറ്റൊരു വടക്കു കിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിലും ബിജെപി സഖ്യം ഭരണം പിടിച്ചു . ഒരു കാലത്ത് വിഘടന വാദത്തിന്റെ കേന്ദ്രങ്ങളായിരുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ദേശീയത അതിന്റെ തനിമയോടെ ഉണർന്നുയരുന്നതും ഭാരതം കണ്ടു.
പ്രതിരോധ മേഖലയിൽ കരുത്തുറ്റ ശക്തിയായി ഭാരതം മാറി. പ്രതിരോധ കയറ്റുമതിയിൽ വൻ മുന്നേറ്റവും ദൃശ്യമായി. ലോകത്തെ എല്ലാ രാജ്യങ്ങളും സാമ്പത്തിക വളർച്ചയിൽ പിന്നോട്ടു പോകുമ്പോൾ സുസ്ഥിരമായ നയങ്ങളുമായി രാജ്യത്തെ സമ്പദ് രംഗം അഭിവൃദ്ധിയിലാണ്. കൃഷിയും വ്യവസായങ്ങളും മുന്നേറ്റം കാഴ്ച്ച വയ്ക്കുന്നു. ആത്മനിർഭരതയിലൂന്നിയ കാഴ്ച്ചപ്പാടോടെ പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ സ്വയം പര്യാപ്തമായ രാജ്യം ലക്ഷ്യമിട്ട് മുന്നോട്ട് പോകുകയാണ്.
1925 സെപ്റ്റംബർ 27 ന് വിജയദശമി ദിനത്തിൽ നാഗപ്പൂരിൽ മോഹിതെവാഡയിൽ ഡോക്ടർ കേശവ ബലിറാം രൂപം കൊടുത്ത മഹാപ്രസ്ഥാനം മുന്നോട്ടു വച്ച ആശയത്തിലലിഞ്ഞ് ആദർശത്തിലുറച്ച് , ഇരുളടഞ്ഞ ഭൂതകാലത്തിൽ നിന്ന് വൈഭവ പൂർണമായ ഭാവിഭാരതം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമായി മുന്നോട്ടു കുതിക്കുകയാണ് ഭാരതീയ ജനത പാർട്ടി. ഒപ്പം ഭാരതവും വൈഭവത്തിലേക്കുള്ള വഴിയിൽ തന്നെയാണ്.
Discussion about this post